കരിയർഗ്രാഫിൽ സുരാജ് വെഞ്ഞാറമൂടിനുണ്ടായ കുതിച്ചുചാട്ടം നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് . കോമഡി വേഷങ്ങൾ ചെയ്ത് പിന്നീട് സീരിയസ് വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ട്. സലിം കുമാർ, കലാഭവൻ മണി, ഇന്ദ്രൻസ് തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്. സുരാജ് വെഞ്ഞാറമൂടിനെ ഒരിക്കലും പ്രേക്ഷകർ സീരിയസ് വേഷങ്ങളിൽ പ്രതീക്ഷിച്ചിരുന്നില്ല. സുരാജിന് തന്റെ കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് 'പേരറിയാത്തവൻ' എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോഴാണ്.
പിന്നാലെ 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ ചെയ്ത വേഷം വൻ പ്രേക്ഷക പ്രീതി നേടി. മിനിട്ടുകൾ മാത്രമേ സുരാജിനെ സിനിമയിൽ കാണുന്നുള്ളൂ എങ്കിലും ഈ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിച്ചു. പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ നടനെ തേടി വന്നു. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', 'വികൃതി' എന്നീ സിനിമകളിലും നടൻ തിളങ്ങി. ഒറ്റയ്ക്ക് ഒരു സിനിമയ്ക്ക് സാമ്പത്തിക വിജയം നേടിക്കൊടുക്കാനുള്ള താരമൂല്യം സുരാജിനിന്നുണ്ട്. കലാകാരനായതിനാൽ പലപ്പോഴും വ്യക്തിപരമായ സമയം ഇല്ലാതായിട്ടുണ്ടെന്ന് സുരാജ് പറയുന്നു.
തന്റെ കുടുംബത്തിൽ മരണം നടന്നപ്പോൾ പോലും സ്റ്റേജ് ഷോ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും നടൻ തുറന്ന് പറഞ്ഞു. 'എന്റെ അപ്പൂപ്പൻ മരിച്ച് കിടക്കുന്ന സമയത്തും ഞാൻ സ്റ്റേജ് ഷോ ചെയ്ത്കൊണ്ടിരിക്കുകയാണ്. പോയേ പറ്റൂ. അത് കലാകാരന്റെ ഉത്തരവാദിത്വമാണ്. അതുപോലെ അമ്മൂമ്മ മരിച്ച് കിടക്കുന്ന സമയത്തും. പോയില്ലെങ്കിൽ കൂടെയുള്ളവർക്ക് അടി കിട്ടും,' സുരാജ് വെഞ്ഞാറമൂട് പറയുന്നു. 'എന്റെ കാര്യങ്ങളെല്ലാം കൃത്യമായി അറിയാവുന്ന ഭാര്യയാണ് എനിക്ക്. ഞാനിപ്പോൾ ഭയങ്കരമായി മിസ് ചെയ്യുന്നത് ആദ്യത്തെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച സമയമാണ്. അന്നവിടെ നിൽക്കാൻ എനിക്ക് പറ്റിയില്ല.
ഏകദേശം പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാണ് ഞാൻ എന്റെ കുഞ്ഞിനെ കാണുന്നത്. ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പറ്റിയില്ല. മൂന്നാമത് മകൾ ജനിച്ചപ്പോഴാണ് ഞാൻ ആസ്വദിച്ചത്. ഇപ്പോൾ കിട്ടുന്ന സമയമെല്ലാം അവരുടെ കൂടെ ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്,' സുരാജ് പറഞ്ഞു. സുപ്രിയ വെഞ്ഞാറമൂട് എന്നാണ് സുരാജിന്റെ ഭാര്യയുടെ പേര്. 2005 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മൂന്ന് കുട്ടികളും ഇവർക്ക് പിറന്നു. ഹൃദയ, കാശിനാഥ്, വാസുദേവ് എന്നിവരാണ് സുരാജിന്റെ മക്കൾ. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാലത്തെ അനുഭവങ്ങളും സുരാജ് പങ്കുവെക്കുകയാണ് .
തുറുപ്പുഗുലാൻ എന്ന സിനിമയിൽ ഫെെറ്റർമാർ അടിച്ചത് മൂലം കൈക്ക് പരിക്ക് പറ്റി. ഹീറോയ്ക്കപ്പുറം ചെറിയ താരങ്ങളെയൊന്നും അവർ ഗൗനിക്കില്ല. ഡ്യൂപ്പൊന്നും ഉണ്ടാവില്ല. ചവിട്ടുന്ന സീനുണ്ട്. എനിക്ക് കൈ വയ്യെന്ന് പറഞ്ഞു. ഒന്നും പറ്റില്ലെന്ന് മറുപടി. പക്ഷെ ചവിട്ടിൽ കൈയൊക്കെ ഇടിച്ചു. . പക്ഷെ വേദനിച്ചാലും തനിക്ക് പകരം വേറെ നടനെ വെച്ചാലോ എന്ന് കരുതി പുറത്തേക്ക് ചിരിക്കുമായിരുന്നു. മായാവി എന്ന സിനിമയിൽ വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യുമ്പോൾ നീന്തൽ അറിയില്ലായിരുന്നു. നീന്തൽ അറിയില്ലെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മാറ്റിയേനെയെന്നും സുരാജ് വെഞ്ഞാറമൂട് ഓർത്തു. മദനോത്സവമാണ് സുരാജിന്റെ അടുത്തിടെയിറങ്ങിയ സിനിമ.
Content Highlight: I could not even see my children when they were born; Laugh even when it hurts; Sooraj Venjaramadu said openly

































