സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ചുരുളി ഒടിടിയിലൂടെ എത്തിയതിന് ശേഷം സോഷ്യൽമീഡിയയിലാകമാനം വലിയ ചർച്ചയാണ്. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത ഭാഷയാണ് പലരുടേയും ചർച്ചകളുടെ വിഷയം.
എന്നാൽ അതിലുപരി ചിത്രത്തിന്‍റെ താത്വികമായതും പ്രതീകാത്മകമായതുമായ തലങ്ങളെ പറ്റി ചിലരെങ്കിലും സോഷ്യൽമീഡിയയിൽ എഴുതുന്നുണ്ട്. ഷഫീഖ് സൽമാൻ കെ (അമതൻ) എഴുതിയ കുറിപ്പ് അത്തരത്തിലുള്ളതാണ്.
കുറിപ്പ് വായിക്കാം:
''മനുഷ്യനും സംസ്കാരവും തമ്മിൽ നിലനിൽക്കുന്ന സംഘർഷം ഉയർത്തുന്ന ചോദ്യങ്ങളും തത്വചിന്തകളുമാണ് ഒരു ഫിലിം മേക്കർ എന്ന നിലയിൽ ലിജോയുടെ പ്രധാന ഒബ്സെഷൻ എന്ന് തോന്നിയിട്ടുണ്ട്. ഈ ഒരു അന്വേഷണം അയാളുടെ സമീപ സിനിമകളിൽ ആവർത്തിക്കുന്നതായി കാണാം.
'സംസ്കാരചിത്തനായ മനുഷ്യനും' 'മനുഷ്യനും' തമ്മിൽ വേർതിരിയുന്ന ആ ജംഗ്ഷനിൽ നിന്ന് ഇരുവശത്തോട്ടും തന്‍റെ നോട്ടം പായിക്കുകയാണ് ലിജോ ചെയ്യുന്നത്. ലോലമായ ആ അതിർവരമ്പിനു കുറുകെ ചാടുന്ന മനുഷ്യർക്കൊപ്പം ലിജോ നടത്തുന്ന സഞ്ചാരമാണ് അയാളുടെ പല സിനിമകളും.
ആ അർത്ഥത്തിൽ, ഒരുപക്ഷെ, ജെല്ലിക്കെട്ടിന്‍റെ തുടർച്ചയായി ചുരുളിയെ കാണാം. ജെല്ലിക്കെട്ടിൽ ഒരു ആൾക്കൂട്ടത്തെയാണ് കേന്ദ്ര സ്ഥാനത്ത് നിർത്തുന്നതെങ്കിൽ, പഠന വിധേയമാക്കുന്നതെങ്കിൽ ചുരുളിയിൽ അത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നതായാണ് അനുഭവപ്പെട്ടത്. ചുരുളി എന്ന സാങ്കല്പികമായ, രഹസ്യാത്മകമായ, സങ്കീർണതകൾ നിറഞ്ഞ, അപകടം പതിയിരിക്കുന്ന, വഴിയറിയാതെ ഉഴറിയലയുന്ന ആ പ്രദേശം മനുഷ്യ മനസ്സിന്‍റെ മെറ്റഫർ ആയാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന് തോന്നുകയുണ്ടായി.
കൃത്യമായി പറഞ്ഞാൽ, മനുഷ്യൻ അടച്ചു വയ്ക്കാൻ ശ്രമിക്കുന്ന ഇരുട്ട് പിടിച്ച അറ. അതിലേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോൾ മനുഷ്യന് പരിചിതമായ ലോകത്തിന്‍റെ സകല മര്യാദകളും നീതിയും നിയമങ്ങളും ലംഘിക്കപ്പെടുകയാണ് ചെയ്യുന്നത്. അവന്‍റെ വിചിത്രമായ കാമനകളുടെ സൂക്ഷിപ്പുകാരൻ ആയ മൈലാടാൻ ജോയി(മാടൻ)യൊളിച്ചിരിക്കുന്ന ഇടം.
തന്‍റെ ക്രിമിനൽ സെൽഫ് ആയ ജോയിയെ പിടിച്ചു പുറത്താക്കാൻ മനുഷ്യൻ അകത്തോട്ട് കയറ്റി വിടുന്ന പോലീസ് യഥാർത്ഥത്തിൽ അയാളുടെ സംസ്കാരചിത്തമായ മനസ്സാക്ഷിയാണ്. ഈ കള്ളനും പോലീസും കളിയാണ് ചുരുളി.
മനുഷ്യന്‍റെ ജീവിതത്തിൽ ഒരിക്കലും അവസാനിക്കാത്ത ഈ സംഘർഷത്തിന്‍റെ ആവിഷ്കാരമാണ് ചുരുളി. ചുരുളിയിലേക്ക് നമ്മൾ ആദ്യമായല്ല ഷാജീവന്മാരെ അയക്കുന്നത്. ചുരുളിയിലെ ആളുകൾക്ക് ഷാജീവനെ കാണുമ്പോൾ ഉണ്ടാകുന്ന ദേജാവു അതിന്‍റെ ദൃഷ്ടാന്തമാണ്.
ചുരുളിയിൽ അയാൾ പരിചയപ്പെടുന്ന ഓരോ കഥാപാത്രവും: വേട്ടക്കാരനും, ഷാപ്പ്കാരനും, കള്ളുകുടിയനും തുടങ്ങി ഓരോരുത്തരും ഈ തരത്തിൽ നോക്കിയാൽ മനുഷ്യസംസ്കാരം വിലക്കുന്ന കാമനകളുടെ ആവിഷ്കാരങ്ങളാണ്. മനുഷ്യസത്തയുടെ വിലക്ക് നേരിടുന്ന, ആരെയും കാണിക്കാതെ ഒളിച്ചു നിർത്തുന്ന വിവിധ 'അവനവനുകൾ' ആണ്.
മനുഷ്യൻ അടച്ചു വച്ച ഇരുണ്ടതും വിഭ്രമാത്മകവും വന്യവും, അതെ സമയം, വശ്യവും ആയ ലോകത്തേക്കുള്ള സാഹസികമായ യാത്രയുടെ ഫാന്‍റസിയായാണ് എനിക്ക് ചുരുളി അനുഭവപ്പെട്ടത്. എന്നാൽ ചുരുളി മുന്നോട്ടു വയ്ക്കുന്ന തത്വചിന്ത അശുഭാപ്തി വിശ്വാസത്തിൽ ഊന്നിയാണ് നിൽക്കുന്നത് എന്നും തോന്നി.
ചുരുളിയിൽ കടക്കുമ്പോൾ ഏറ്റെടുക്കേണ്ട ദൗത്യം നിർവഹിക്കാൻ ആകാതെ നമ്മുടെ വഴി തെറ്റി അതിനകത്തു മറഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടുമായി യോജിക്കാത്തതിനാൽ സിനിമയുടേത് എന്ന് എനിയ്ക്കു അനുഭവപ്പെട്ട ആ കാഴ്ച്ചപാടിനോട് വിയോജിക്കേണ്ടി വരുന്നു.
ഒരു പക്ഷെ, മനുഷ്യൻ സംസ്കാരവും അതിന്‍റെ നിയമങ്ങളും മൂല്യങ്ങളും ശരിതെറ്റുകളുമായി നടത്തേണ്ടി വരുന്ന സംഘർഷത്തിന്‍റെ തുടർച്ച സൂചിപ്പിക്കാൻ ആകാം അങ്ങനെയൊരു ക്ലൈമാക്സ്. അതെന്തു തന്നെ ആയാലും, ഇത്ര സങ്കീർണ്ണമായിട്ടുള്ള, സർറിയൽ ആയിട്ടുള്ള, ആസ്വാദനത്തിനുള്ള അനന്ത സാധ്യതകൾ തുറന്നിടുന്ന ഒരു സിനിമ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല എന്നാണു വ്യക്തിപരമായ അനുഭവം.
ഇതെന്‍റെ വ്യക്തിപരമായ അഭിപ്രായമാണ്. ചുരുളി വെറും തെറിയാണെന്നും കപടബൗദ്ധിക സിനിമയാണെന്നും ഉള്ള അഭിപ്രായങ്ങളോട് വിയോജിച്ചുകൊണ്ടു തന്നെ ആ വീക്ഷണം പുലർത്തുന്നവരുടെ അതിനുള്ള അവകാശത്തെ മാനിക്കുന്നു. ഒരു കാര്യം കൂടി: കഞ്ചാവ് വലിച്ചു കൊണ്ടല്ല ഈ സിനിമ കണ്ടത്. ഇനി ലിജോ കഞ്ചാവ് വലിച്ചാണ് ഈ സിനിമ എടുത്തത് എന്ന ചിലരുടെ ആക്ഷേപം ശരിയാണെങ്കിൽ, ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമെങ്കിൽ അയാൾ ഇനിയും കഞ്ചാവ് വലിക്കട്ടെ''.
Content Highlight: Shafiq Salman K's post goes viral



































