കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ഭാര്യ രേണു. ഭർത്താവിന്റെ മരണവാർത്ത ഇപ്പോഴും രേണുവിന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. മരണത്തിന് ഏതാനും മണിക്കൂർ മുമ്പു നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സംസാരിച്ച രേണു വികാരാധീനയായി. രാവിലെ കാണാമെന്നു പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ച സുധിയുടെ മരണ വാർത്തയാണ് പിന്നീടു രേണുവിനെ തേടിയെത്തിയത്.
രേണുവിന്റെ വാക്കുകൾ : ‘‘ഇന്നലെ രാത്രിയിൽ ചേട്ടൻ വീഡിയോ കോൾ ചെയ്തിരുന്നു. ഇളയ കുഞ്ഞിന് സുഖമില്ലാത്ത കാര്യം പറഞ്ഞിരുന്നു. അതു കേട്ടപ്പോൾ ചേട്ടൻ കരയുകയായിരുന്നു. പുലർച്ചെ എത്തുമെന്നും വന്നാലുടൻ ആശുപത്രിയിൽ പോകാമെന്നും പറഞ്ഞാണ് ഫോൺ വച്ചത്. രാവിലെ ഇങ്ങനെയൊരു വാർത്ത കേട്ടപ്പോൾ സത്യമാകരുതേ എന്നായിരുന്നു പ്രാർത്ഥന.
കഴിഞ്ഞ 5 വർഷമായി വാടക വീട്ടിലാണ് താമസം. സ്വന്തമായി ഒരു വീട് ചേട്ടന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. വീട് പണിയാൻ കുറേ ആഗ്രഹിച്ചു, ഒരു വീട് പണിതിട്ടേ ഞാൻ പോകൂവെന്ന് എപ്പോഴും പറയുമായിരുന്നു. കുറേ കഷ്ടപ്പെട്ടെങ്കിലും അതൊന്നും പൂർത്തിയാക്കാതെയാണ് പോയത്. ഞങ്ങൾക്കിനി ആരുമില്ല’’. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഭാര്യ രേണു പറയുന്നു.
തിങ്കളാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിലായിരുന്നു കൊല്ലം സുധിയുടെ മരണം. കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
സുധിയുടെ ഭാര്യയുടെ സ്വദേശമാണ് കോട്ടയം. പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കേരളത്തിലെ അറിയപ്പെടുന്ന ഹാസ്യ കലാകാരനായി മാറിയ സുധിയുടെ ജീവിതം ഏറെ ദുരിതപൂർണമായിരുന്നു.
Content Highlight: Tomorrow I will come and take him to the hospital: Sudhi's last words to Renu

































