കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കരുകിലിരുന്ന് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയതിനെതിരെ പരാതിക്കാരിയായ നന്ദിത. പ്രതിക്ക് സ്വീകരണം നല്‍കിയ നടപടി ലജ്ജിപ്പിക്കുന്നതാണ്.
എന്തിനായിരുന്നു സ്വീകരണം. നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനോ? സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി പറഞ്ഞു.
ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഞാനിട്ട ഫോട്ടോ കണ്ടിട്ടാണ് ഞാന്‍ മോശക്കാരിയാണെന്നും പോക്കു കേസാണെന്നുമൊക്കെ പറയുന്നത്. എന്നെ ഇഷ്ടമല്ലെങ്കില്‍ എന്റെ സോഷ്യല്‍ മീഡിയ ഫീഡുകള്‍ നിങ്ങളിലെ സദാചാര വാദിക്ക് ദഹിക്കുന്നില്ലെങ്കില്‍ ബ്ലോക്ക് ചെയ്ത് പോകണം.
അല്ലാതെ എന്റെ ചിത്രങ്ങളെടുത്ത് വച്ച് കീറിമുറിക്കാനും വിധി കല്‍പ്പിക്കാനാണ് ഭാവമെങ്കില്‍ ഇനിയും നിയമപരമായി മുന്നോട്ടു പോകും. കാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എന്നെ ആക്രമിക്കുന്ന ആരുടെയും വീട്ടില്‍ പോയിട്ടില്ല ഞാന്‍ ഫോട്ടോഷൂട്ട് നടത്തിയതെന്നും നന്ദിത പറഞ്ഞു.
ഈ സംഭവത്തിന് ശേഷം തനിക്ക് ജോലി ചെയ്യാനാവുന്നില്ല, സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേട്ടയാടുകയാണ്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറക്കാനാവുന്നില്ല. സവാദിനെതിരെ നിയമ പോരാട്ടം തുടരും. ബസില്‍ അടുത്തുണ്ടായിരുന്ന പെണ്‍കുട്ടി പേടിച്ച് പിന്‍മാറുകയായിരുന്നു. പരാതിപ്പെട്ടാല്‍ അവളുടെ തൊഴിലിനെയും വ്യക്തിത്വത്തെയും ചോദ്യം ചെയ്യും. എന്നാല്‍, കെഎസ്ആര്‍ടിസി ബസില്‍ സിബ്ബഴിച്ചാല്‍ സ്വീകരണം നല്‍കുമെന്നും പെണ്‍കുട്ടി ആരോപിച്ചു.
അന്ന് എന്റെ വസ്ത്രം ഒരു ട്രാക്ക് പാന്റും ഹുഡിയുമായിരുന്നു. അതില്‍ എന്തു ലൈംഗിക ആകര്‍ഷണമാണ് അയാള്‍ കണ്ടത്. അതു കണ്ടിട്ടാണ് അയാള്‍ക്ക് എന്നോട് ലൈംഗിക അതിക്രമം കാണിക്കാന്‍ തോന്നിയതെങ്കില്‍ ഞാന്‍ വീണ്ടും പറയുന്നു അയാള്‍ ഒരു ‘ഹാബിച്വല്‍ മൊളസ്റ്റര്‍’ ആണ്. ഇതെന്റെ മാത്രം അനുഭവമല്ല, സവാദ് എന്ന വ്യക്തിയില്‍ നിന്നും മോശം അനുഭവം നേരിട്ട പതിനഞ്ചോളം പെണ്‍കുട്ടികള്‍ എനിക്ക് പേഴ്‌സണലി മെസേജ് അയച്ചിരുന്നു.
പലര്‍ക്കും അന്നു പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നുള്ള പരിഭവമായിരുന്നു. എന്റെ കമന്റ് ബോക്‌സിലും പലരും അയാളില്‍ നിന്നും മോശം അനുഭവം നേരിട്ട സംഭവം വിവരിച്ചെത്തിയിട്ടുണ്ടെന്നും നന്ദിത വ്യക്തമാക്കി.
Content Highlight: Complainant Nandita against the reception given to Savad

































