(moviemax.in) ഇന്ന് മലയാള സിനിമയില്‍ ഇമേജ് നോക്കാതെ നല്ല കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്ക്കുമെടുത്ത് അഭിനയിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ.
വില്ലനായും നായകനായും മാത്രമല്ല മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലും മടി കൂടാതെ കുഞ്ചാക്കോ ബോബൻ അഭിനയിക്കാറുണ്ട്. മറ്റുള്ള യുവതാരങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ തിരക്കഥ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ആര്‍ക്കും മാതൃകയാക്കാവുന്ന നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ.
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന ചോക്ലേറ്റ് ഹീറോയായിരുന്നു കുഞ്ചാക്കോ ബോബൻ. സോഷ്യല്‍മീഡിയ ഇല്ലാത്ത കാലമായിരുന്നതിനാല്‍ ചാക്കോച്ചനെ തേടി കെട്ടുകണക്കിന് കത്തുകളാണ് ദിനംപ്രതി വന്നുകൊണ്ടിരുന്നത്. അതില്‍ മിക്കവയ്ക്കും മറുപടിയും എഴുതി അയക്കുമായിരുന്നു താരം.
അന്ന് കുഞ്ചാക്കോ ബോബനോട് ക്രഷില്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഇന്ന് വില്ലനായും നായകനായുമെല്ലാം ചാക്കോച്ചൻ വിസ്മയിപ്പിക്കുന്നുണ്ടെങ്കിലും തൊണ്ണൂറുകളിലെ റൊമാന്റിക്ക് ഹീറോയായ ചാക്കോച്ചന് പ്രത്യേകം ഫാൻബേസുണ്ട്.
മെയ്ഡ് ഫോര്‍ ഈച്ച് അദറെന്ന് നിസംശയം വിശേഷിപ്പിക്കാൻ പറ്റും കുഞ്ചാക്കോ ബോബനേയും ഭാര്യ പ്രിയയേയും. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഇരുവര്‍ക്കും സ്നേഹിക്കാൻ ഒരു മകൻ കൂടി ഇപ്പോള്‍ ഇവര്‍ക്കിടയിലേക്ക് വന്നിട്ടുണ്ട്.
കുഞ്ചാക്കോ ബോബനുള്ളതിനേക്കാള്‍ ഫാൻസ് ഇന്ന് മകൻ ഇസഹാക്കിനുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബൻ പ്രിയയെ സ്വന്തമാക്കിയത്. കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫ് വാങ്ങിക്കാൻ പോയ പ്രിയ പിന്നീട് ഇഷ്ട നടനുമായി പ്രണയത്തിലാവുകയായിരുന്നു.
ചോക്ലേറ്റ് ഹീറോയായി ചാക്കോച്ചൻ കത്തി നില്‍ക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലായത്. പ്രണയം അതീവ രഹസ്യമായിരുന്നു. അതുപോലെ തന്നെ കൂടിക്കാഴ്ചകളും.
ചാക്കോച്ചന്റെ പ്രണയകാലത്ത് സംഭവിച്ചൊരു രസകരമായ സംഭവം പ്രേക്ഷകര്‍ക്കായി സ്വന്തം യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍.

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം....
'പ്രിയയും കുഞ്ചാക്കോ ബോബനും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. തിരുവനന്തപുരത്താണ് അന്ന് പ്രിയയുടെ താമസം. ഒഴിവ് സമയം കിട്ടുമ്പോള്‍ ചാക്കോച്ചൻ കാറെടുത്ത് പ്രിയയെ കാണാൻ പോകും. ഒരിക്കല്‍ പ്രിയയെ കാണാൻ പോയപ്പോള്‍ ചാക്കോച്ചന്റെ കാറിന് നേരെ കല്ലേറുണ്ടായി. പ്രിയയ്ക്ക് പ്രണയമുണ്ടെന്ന വിവരം പ്രിയയുടെ പിതാവ് അറിഞ്ഞു.'
'അതുകൊണ്ട് തന്നെ കാമുകനൊപ്പം കറങ്ങാൻ പോയ മകളെ കാത്ത് വീടിന്റെ വാതില്‍ക്കല്‍ അച്ഛൻ നില്‍ക്കുന്നുണ്ടായിരുന്നു. പതിവ് പോലെ കറക്കം കഴിഞ്ഞ് പ്രിയയെ വീടിന് മുന്നില്‍ ഇറക്കി കാറെടുത്ത് പോകാൻ തുടങ്ങിയപ്പോള്‍ ചാക്കോച്ചന്റെ വാഹനത്തിന്റെ മുകളില്‍ കല്ലോ വടിയോ മറ്റോ വന്ന് പതിച്ചു. കാറിന്റെ ചില്ല് തകര്‍ന്നു.'
'ഭയന്ന് പോയ ചാക്കോച്ചൻ ജീവനും കൊണ്ട് പോയി. സംഭവം ഞാൻ അറിഞ്ഞത് രഞ്ജിത്ത് പറഞ്ഞിട്ടാണ്. അന്ന് ചാക്കോച്ചൻ വലിയ സ്റ്റാറാണ്. പോരാത്തതിന് മയില്‍പ്പീലിക്കാവ് ഷൂട്ടിങും നടക്കുന്നു. അതുകൊണ്ട് തന്നെ സംഭവം മാധ്യമങ്ങളറിയാതെ ഞങ്ങള്‍ മൂടിവെച്ചു. സിനിമയെ ബാധിച്ചാലോയെന്ന ഭയമായിരുന്നു.'
'സംഭവം പിന്നീട് ചാക്കോച്ചന്റെ മാതാപിതാക്കള്‍ അറിഞ്ഞു. അവര്‍ പ്രിയയുടെ വീട്ടില്‍ പോയി കുഞ്ചാക്കോ ബോബന് വേണ്ടി ക്ഷമ ചോദിച്ച് വിവാഹത്തിന് സമ്മതമാണെന്ന തരത്തില്‍ സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഈ സംഭവങ്ങള്‍ നടന്നത് 1998ലാണ് പിന്നേയും ഏഴ് വര്‍ഷത്തോളം പ്രണയിച്ചിട്ട് 2005ലാണ് പ്രിയയെ ചാക്കോച്ചൻ വിവാഹം കഴിക്കുന്നത്.'
'കാറിന് നേരെ കല്ലേറുണ്ടായ സംഭവം ഇന്നുവരേയും ആരോടും ഞാൻ പറഞ്ഞിരുന്നില്ല. ആദ്യമായി ഇപ്പോഴാണ് യഥാര്‍ഥ സംഭവം വെളിപ്പെടുത്തുന്നത്. അന്നും ഇന്നും പ്രിയയുടേയും ചാക്കോച്ചന്റേയും പ്രണയം ഫുള്‍ സ്വിങിലാണ് മുന്നോട്ട് പോകുന്നത്. ഐഡിയല്‍ കപ്പിളാണ് ഇരുവരും. ഇത്രയും നല്ലൊരു കപ്പിള്‍ സിനിമാ ഇൻഡസ്ട്രിയില്‍ വേറെ കാണുമോയെന്നത് സംശയമാണെന്ന്', ദിനേശ് പണിക്കര്‍ ആരും അറിയാത്ത കുഞ്ചാക്കോ ബോബന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തി പറയുന്നു.
Content Highlight: The actor revealed that 'Priya was dropped and Chakochan's car was pelted with stones'



































