നടൻ മോഹൻലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്‍റ് ഡോ. ഫസല്‍ ഗഫൂര്‍. മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് അദ്ദേഹം മോഹൻലാലിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് സിനിമ നൽകുമ്പോള്‍ അവർ കുത്തകകള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നതന്നും സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സര്‍ക്കാരിനും വലിയ ലാഭമുണ്ടാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മരക്കാര്‍ ഒടിടിയിൽ കൊടുക്കുമോ തീയേറ്ററുകള്‍ക്ക് കൊടുക്കുമോ എന്ന ചർച്ചകളായിരുന്നുവല്ലോ അടുത്തിടെ നമ്മള്‍ കണ്ടത്. ഒ.ടി.ടി എന്നത് കുത്തകകളുടെ കൈയ്യിലാണ്. അതില്‍ നിന്നും ഒരു രൂപ പോലും സര്‍ക്കാരിന് ലഭിക്കില്ല. സിനിമ ഇന്‍ഡസ്ട്രി നശിച്ച് കഴിഞ്ഞാല്‍ ഒ.ടി.ടി പിന്നെ റേറ്റ് കുറക്കും.
തീയേറ്ററുകള്‍ നശിച്ച് കഴിഞ്ഞാല്‍ പിന്നെ ഈ റേറ്റൊന്നും അവർ ഓഫര്‍ ചെയ്യില്ല. മോഹന്‍ലാല്‍ ഒരു ഫൂളാണെന്ന് എനിക്ക് തോന്നുന്നു. മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിച്ചത്, നാല് പടമാണ് ഒരുസമയത്ത്, അപ്പം ചുടുന്നതുപോലെ, 15 ദിവസം കൊണ്ടൊരു പടം ചെയ്തു, സ്ക്രിപ്റ്റ് എന്താണെന്ന് പോലും അറിയില്ല, ഏതായാലും മുഖ്യമന്ത്രി ഇടപെട്ടു.
ഒരു ദിവസം കൊണ്ട് ചിത്രം എല്ലാം മാറി. പ്രിന്‍സിപ്പളിന്റെ റൂമിൽ വിദ്യാർഥികള്‍ പോകുന്നതുപോലെ മോഹൻലാൽ മുഖ്യമന്ത്രിയുടെ മുറിയിൽ പോയി തിരിച്ചുവന്നു, പിന്നെ നടന്നതെന്താണെന്നൊന്നും എനിക്കറിയില്ല, പിന്നെ ഒടിടിയൊന്നും വേണ്ടയെന്നായി, ഫസൽ ഗഫൂര്‍ പറഞ്ഞിരിക്കുകയാണ്.
പെരിന്തല്‍മണ്ണയിൽ എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ഫസൽ ഗഫൂര്‍ മോഹൻലാലിനെതിരെ ഈ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മീഡിയ വൺ ചാനലാണ് ഫസൽ ഗഫൂര്‍ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ രണ്ടിനാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന മോഹൻലാൽ ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Content Highlight: 'Mohanlal is a fool, he ruined Malayalam cinema' Fazal Ghafoor

































