പ്രേക്ഷകർക്ക് പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. നിരവധി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ കൂടിയാണ്. അതിലാരാളാണ് ജ്യോതിര്‍മയി. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മീശമാധവന്‍ എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി എത്തിയ കഥ പങ്കുവെച്ചിരിക്കുകയാണ് ലാല്‍ ജോസ്.
ജ്യോതിര്‍മയി ആ സിനിമയിലേക്ക് വന്നത് ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഒരത്ഭുതമാണ്. ആ സമയത്ത് ചിങ്ങമാസം എന്ന പാട്ടൊന്നുമില്ല. ആ കഥാപാത്രമാകാന്‍ ഒരു പെണ്‍കുട്ടി വേണം. ആ പെണ്‍കുട്ടിയ്ക്ക് മാധവനോടു ചെറിയൊരു ഇഷ്ടമുണ്ടായിരുന്നു.

ചിങ്ങമാസം പാട്ടു സീനില്‍ അവര്‍ക്കിടാനുള്ള വസ്ത്രങ്ങളെല്ലാം തീരുമാനിച്ചു. ഷോട്ടിനു സമയമായി. പൊള്ളാച്ചിയില്‍ വച്ചാണ് ഷൂട്ടിങ്. വസ്ത്രം മാറിക്കഴിഞ്ഞ് ജ്യോതിര്‍മയി പുറത്തിറങ്ങുന്നില്ല. അസിസ്റ്റന്റ്‌സ് പോയി വിളിച്ചു. ഒരു രക്ഷയുമില്ല.
ഒടുക്കം ഞാന്‍ ചെല്ലുമ്പോള്‍ ‘സീ എങ്ങനെ ഞാന്‍ വന്നിട്ട് ഡാന്‍സ് ചെയ്യും?’ എന്ന് ജ്യോതിര്‍മയി ചോദിച്ചു. വെള്ളയില്‍ ചുവപ്പുകരയുള്ള ഒരു ഡ്രസ് ആണ്. എനിക്ക് കാര്യം മനസിലായി. മുകളില്‍ ഇടാന്‍ എന്തെങ്കിലുമൊരു തുണിയുണ്ടെങ്കില്‍ പ്രശ്‌നം തീര്‍ന്നു. വസ്ത്രാലങ്കാരം ചെയ്യുന്നയാള്‍ പഠിച്ച പണി പതിനെട്ടും നോക്കി. അവിടെയുള്ള ഒരു തുണിയും ആ വസ്ത്രത്തോട് ചേരുന്നുണ്ടായില്ല.
യൂണിറ്റെല്ലാം പുറത്ത് കാത്തിരിക്കുകയാണ്. പുറത്തിറങ്ങിയപ്പോഴാണ് വഴിയില്‍ നിറയെ ചുവന്ന വാകപ്പൂക്കള്‍ വീണു കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടത്. പെട്ടെന്ന് എനിക്കൊരു ആശയം തോന്നി. ഞാന്‍ കലാസംവിധായകന്‍ ജോസഫ് നെല്ലിക്കലിനെ വിളിച്ചു.
എടാ ഈ ഇതളുകള്‍ വച്ച് കോര്‍ത്തിട്ട് നല്ല കട്ടിയില്‍ പെട്ടെന്നാരു മാലയുണ്ടാക്ക്. അവന്‍ പെട്ടെന്നൊരു പൂമാലയുണ്ടാക്കി. ആ മാല കൊണ്ടു വന്ന് ഞാന്‍ അവളുടെ കഴുത്തില്‍ ഇട്ടു കൊടുത്തു”, ലാല്‍ ജോസ് പറഞ്ഞു.
Content Highlight: Jyotirmayi does not come out after changing her clothes; Lal Jose

































