വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്.
താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പൃഥ്വിരാജിന്റെ കുറിപ്പ്
വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്.
എന്നാൽ തീർത്തും വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു 'കള്ളം', വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്.
ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.
Content Highlight: 'I have not paid any kind of fine', Prithviraj against the news

































