മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന നടനാണ് ഹരിശ്രീ അശോകൻ . മലയാളികൾക്ക് വളരെയേറെ പ്രിയപ്പെട്ട നടൻ കൂടിയാണ് ഇദ്ദേഹം . നിരവധി നല്ല നല്ല സിനിമകളുടെ ഭാഗമാകാൻ നടന് സാധിച്ചിട്ടുണ്ട് . മിമിക്രി വേദികളിൽ നിന്നാണ് ഹരിശ്രീ അശോകൻ സിനിമയിലേക്ക് എത്തുന്നത്.
വളരെ ദാരിദ്ര്യത്തിൽ നിന്നാണ് ഹരിശ്രീ അശോകൻ കയറി വന്നത്. ടെലികോം ഡിപ്പാർട്മെന്റിന് വേണ്ടി റോഡ് കുത്തി പൊളിച്ച് ജീവിച്ച ഒരു കാലമുണ്ടായിരുന്നു നടന്. അതിൽ നിന്ന് തുടങ്ങിയ യാത്രയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. ഇപ്പോഴിതാ, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പരിപാടിയിൽ ആ യാത്രയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഹരിശ്രീ അശോകൻ. തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലവും നടൻ വെളിപ്പെടുത്തുന്നുണ്ട്.

'എന്റെ ചേട്ടന്മാരെല്ലാം ടെലികോം ഡിപ്പാർട്മെന്റിൽ ആയിരുന്നു അങ്ങനെയാണ് ഞാനും അതിലേക്ക് എത്തുന്നത്. 77 ൽ ആണ് ഞാൻ എസ്എസ്എൽസി പാസാകുന്നത്. 77 ൽ തന്നെ ഞാൻ പിക്കാസും എടുത്ത് റോഡ് കുത്തി പൊളിക്കാൻ ഇറങ്ങി. കേബിൾ ഇടാൻ വേണ്ടിയാണ്. അന്ന് എനിക്ക് കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്. പക്ഷേ അത് വീട്ടിൽ വലിയ സഹായമാണ്. ഞാൻ അതിൽ ജോലി ചെയ്യുമ്പോഴും കോമ്പറ്റീഷനുകൾക്ക് ഒക്കെ പോകുമായിരുന്നു',
'ഒറ്റയ്ക്ക് പരിപാടികൾക്ക് പോകും. എറണാകുളത്ത് അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തിൽ പ്രോഗ്രാം ചെയ്യാനായി ലെറ്ററൊക്കെ എഴുതി കൊടുക്കുമായിരുന്നു. പക്ഷേ അവർ എടുക്കില്ല. അങ്ങനെ വർഷങ്ങളോളം കാത്തിരുന്നിട്ടും എനിക്ക് ആ വേദി കിട്ടിയില്ല. പിന്നീട് ഹരിശ്രീയുടെ കൂടെയും കലാഭവന്റെയും കൂടെയുമൊക്കെ എനിക്ക് ആ വേദിയിൽ പ്രോഗ്രാം ചെയ്യാൻ പറ്റി. അവിടെ തന്നെ ഞാൻ ഏത് അന്നൗൺസ് ചെയ്തിട്ടുണ്ട്. ഒരുപാട് കയ്യടി കിട്ടിയിരുന്നു',

'താമസിക്കാതെ ഞാൻ കൊച്ചിൻ നാടക വേദിയിൽ വന്നു. കാർമൽ തിയറ്റേഴ്സിൽ നാടകം കളിച്ചു. പിന്നീടാണ് കലാഭവന്റെ ഗാന മേളയുടെ ഇന്റർവെല്ലിന് മിമിക്രി ചെയ്യാൻ തുടങ്ങിയത്. അന്ന് കലാഭവൻ സെക്രട്ടറി ആയ അഡ്വക്കേറ്റ് കെ വി പ്രസാദ് രാവിലെ കോട്ടൊക്കെ ഇട്ട് എന്റെ വീട്ടിൽ വന്നിട്ട് വരാന്തയിൽ കിടക്കുന്ന എന്നെ തട്ടി വിളിച്ചിട്ട് ആണ് കലാഭവനിലേക്ക് വിളിക്കുന്നത്. ഞാൻ അന്ന് പേടിച്ചു പോയി. അന്ന് സിദ്ദിഖ് ലാലിൻറെ ഒക്കെ പരേഡ് ഉണ്ട്',
അതായിരുന്നു എന്റെ ആഗ്രഹം. അവരായിരുന്നു എന്റെ ഇൻസ്പിരേഷൻ. അവരൊക്കെ ചെയ്യുന്നത് ചെയ്യണമെന്ന് ആഗ്രഹമായിരുന്നു. കുറെ കഴിഞ്ഞ് സിദ്ദിഖ് ഇക്ക അതിൽ നിന്ന് മാറിയപ്പോൾ എന്നെ അതിലേക്ക് എടുത്തു. അതിൽ കുറെ നാൾ തുടർന്ന ശേഷം ഹരിശ്രീയിൽ വന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് വരുന്നത്', ഹരിശ്രീ അശോകൻ പറഞ്ഞു.
വീട്ടിൽ നിന്ന് നല്ല സപ്പോർട്ട് ആയിരുന്നുവെന്നും താരം പറഞ്ഞു. പട്ടിണിയുള്ള വീട്ടിൽ പൈസ കിട്ടുന്ന പരിപാടി അല്ലേ എന്നായിരുന്നു നടന്റെ കമന്റ്.
Content Highlight: The salary I was getting that day was six rupees and seventy paise, and I was scared that day; Harishree Ashoka said openly

































