സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ നടിയാണ് അഷിക അശോകൻ. ഇപ്പോഴിതാ, മിസ്സിംഗ് ഗേൾ എന്ന ചിത്രത്തിലൂടെ ആദ്യമായി നായിക വേഷത്തിലും എത്തുകയാണ് നടി. അതിനിടെ തനിക്ക് സിനിമയിൽ കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അഷിക.
മിസ്സിങ് ഗേൾ എന്ന സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് അഷിക പങ്കുവെച്ചത്. 'ഈ സിനിമയ്ക്ക് ശേഷം എനിക്ക് ഒരു തമിഴ് സിനിമ വന്നു. ഞാൻ പോയി. അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോർഡിനേറ്റർ പോലും ആയിരുന്നില്ല. പക്ഷേ ഇയാൾ പറയുന്നത് സാമന്തയെയും നയൻതാരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണെന്നാണ്,'

'സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി നിൽക്കുന്ന ഈ ഇൻഡസ്ട്രയിലേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇയാൾ മെസേജ് അയക്കാറുണ്ട്. നടി പ്രിയ ആനന്ദിനെ സിനിമയിൽ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷൻ വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട്.
'അങ്ങനെ നമ്മളെ കൺവിൻസ് ചെയ്യാൻ ഇയാൾ ഒരുപാട് മാനിപുലേഷൻസ് നടത്തി. ഇൻഡസ്ട്രിയിൽ പ്രോമിനന്റ് ആയ പല ആർട്ടിസ്റ്റുകളും ഇയാളുടെ കീഴിലാണ് എന്ന പിക്ച്ചറാണ് ഇയാൾ നമുക്ക് തന്നത്. ലോകേഷ് കനകരാജുമായി മീറ്റിങ് ഉണ്ടെന്ന് ഒക്കെയാണ് ഇയാൾ പറയുന്നത്. അതോടെ എന്റെ സ്വപ്നമാണ് നടക്കാൻ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു', അഷിക പറയുന്നു. 'അങ്ങനെ ഷൂട്ടിന് പോയി. പൊള്ളാച്ചിയിൽ വെച്ചായിരുന്നു ഷൂട്ട്. 15 ദിവസം ആയിരുന്നു. ഇയാളും വന്നു. ഹീറോയുടെ റൂമിൽ ആയിരുന്നു ഇയാളുടെ താമസം. രാത്രി ഒരു ഒരു മണി രണ്ടു മണി ആയപ്പോൾ ഇയാൾ വാതിലിൽ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു',

'ഷൂട്ടിന് വേണ്ടി ഞാൻ കാരവനിൽ ഇരിക്കെ ഇയാൾ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25 ലക്ഷത്തിന്റെ ഒരു കാർ ഞാൻ ഒരു മാസത്തിനുള്ളിൽ വാങ്ങി തരാമെന്ന് പറഞ്ഞു. അപ്പോൾ ഒന്ന് കൊടുത്തിട്ട് ഇറങ്ങി വരാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ ഇയാളൊക്കെ എന്ത് എന്ന സഹതാപമാണ് തോന്നിയത്', 'സിനിമയെ ബഹുമാനിക്കുന്ന അതിൽ എന്തെങ്കിലും ഒക്കെ ആയ ഒരാളും ഇങ്ങനെ ഒന്നിന് നിൽക്കില്ല.
ഒന്നും അല്ലാത്തവന്മാരാണ് ഇങ്ങനെ. അയാൾ അടുത്തിടെ സിനിമ ഇറങ്ങിയ ഒരു നടിയെ കുറിച്ച് വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ ഇയാൾ നാളെ മറ്റൊരാളുടെ അടുത്ത് എന്നെ കുറിച്ചും ഇങ്ങനെയാകും പറയുന്നത്. അയാൾ അവിടെ വരണം ഇവിടെ വരണം, അത് ചെയ്യണം എന്നൊക്കെ പച്ചയ്ക്കാണ് പറയുന്നത്', താരം പറയുന്നു.

'അവസാനം ഇതെന്റെ സ്വപ്‌നമാണ്, നിവൃത്തിക്കേട് അല്ലെന്ന് പറയേണ്ടി വന്നു. ദയവ് ചെയ്ത് എന്നോട് ഇതും പറഞ്ഞ് വരരുത് എന്ന് പറഞ്ഞു. അപ്പോൾ അയാൾ പറഞ്ഞത്, ഇതൊക്കെ എന്താണ്, കുറച്ചു കാലം കഴിഞ്ഞ് മണ്ണിന് അടിയിലേക്ക് അല്ലേ പോകുന്നത്. ഇതൊക്കെ ഒരു മോറൽ ആണോയെന്നാണ്. അതൊക്കെ കഴിഞ്ഞ് ആദ്യ ഷെഡ്യൂൾ പൂർത്തിയായി', 'ഞാൻ അപ്പോഴേക്കും അവിടത്തെ അസിസ്റ്റന്റ് ഡയറക്ടറുമായി ഇക്കാര്യം സംസാരിച്ചിരുന്നു, അവർ എന്നെ പ്രൊട്ടക്റ്റ് ചെയ്യാൻ തുടങ്ങി.
ഞാൻ ഒറ്റയ്ക്ക് ആകുന്ന സാഹചര്യമൊക്കെ ഒഴിവാക്കി തരും. പിന്നീട് അയാൾ വരുന്നത് സെക്കൻഡ് ഷെഡ്യുളിന്റെ അവസാനമാണ്. സെറ്റിൽമെന്റ് ഒക്കെ നടക്കുന്ന സമയത്ത് അയാളെ കണ്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. രാത്രി ഹോട്ടലിൽ വെച്ചും ഇയാളെ കണ്ടു. ഇയാൾ സംസാരിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു',
'ഞാൻ സംസാരിക്കാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞു. അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു. അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണൽ ഫ്രസ്‌ട്രേഷനും ഞാൻ അപ്പോൾ തീർത്തു. അയാളെ അടിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരും വന്നു. അയാളെ അടിച്ചു. അയാൾ അവിടെ നിന്ന് ഇറങ്ങിയോടി. പിന്നെ അയാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അയാൾ പേടിച്ചു. പക്ഷേ അയാൾക്ക് ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി', അഷിക പറഞ്ഞു.
Content Highlight: Ashika has opened up about her casting couch experience in the film.


































