വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വേദിയില്‍ കയറാതെ സംവിധായകന്‍ രഞ്ജിത്ത്. അവതാരകന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായ രഞ്ജിത്തിന്‍റെ എന്ന ഔദ്യോഗിക സ്ഥാനപ്പേര് വിളിക്കാതെ ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചതാണ് കാരണം.
രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിന്‍റെ വീഡിയോ ഇപ്പോഴാണ് വൈറലായത്. തെറ്റ് മനസ്സിലാക്കിയ അവതാരകന്‍ തിരുത്തി വിളിച്ചത് ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്നാണ് തുടര്‍ന്ന് വിശേഷിപ്പിച്ചത്. ഇതോടെ രഞ്ജിത്ത് വേദിയില്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നു. പെട്ടെന്നുള്ള ടെന്‍ഷനില്‍ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് അവതാരകൻ രഞ്ജിത്തിനു സമീപമെത്തി ക്ഷമ ചോദിച്ചതിന് ശേഷമാണ് രഞ്ജിത്ത് വേദിയിൽ കയറാൻ തയാറായത്.
വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണെന്നും എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്‌റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തുള്ളവരെ തിരിച്ചറിയാന്‍ ശ്രമിക്കണമെന്നും രഞ്ജിത്ത് പിന്നീട് വേദിയില്‍ പറഞ്ഞു. എസ്. സുരേഷ്ബാബുവിന്റെ രചനയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് 'ലൈവ്'.
മാധ്യമങ്ങളിലെത്തുന്ന വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിങ്ങനെ ആകർഷകമായ താരനിരയാണ് ചിത്രത്തിലുള്ളത്.
ഫിലിംസ്24 ന്റെ ബാനറിൽ ദർപ്പൺ ബംഗേജ, നിതിൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇരുവരുടെയും മലയാളത്തിലെ ആദ്യ സിനിമാസംരംഭമാണ് 'ലൈവ്'. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിഖിൽ എസ്. പ്രവീണാണ് ചിത്രസംയോജകൻ സുനിൽ എസ്. പിള്ള, സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ്, കലാ സംവിധായിക ദുന്ദു രഞ്ജീവ് കല എന്നിവരും മലയാളികൾക്ക് സുപരിചിതരാണ്.
Content Highlight: Ranjith did not go on stage during the audio launch of the movie 'Live'

































