തന്‍റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ വിഷ്ണു മോഹന്‍. വിവാഹത്തിന്‍റെ ആദ്യ ക്ഷണക്കത്താണ് വിഷ്ണുവും പ്രതിശ്രുത വധു അഭിരാമിയും ചേര്‍ന്ന് മോദിക്ക് നല്‍കിയത്.
അഭിരാമിയുടെ മാതാപിതാക്കളും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിക്കാനായതിന്‍റെ സന്തോഷം വിഷ്ണു മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിഷ്ണു മോഹന്‍ പറയുന്നു
"നടന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് ഇപ്പോഴും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്. വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിജിക്ക് നൽകാനും വെറ്റിലയും അടക്കയും കസവ് മുണ്ടും നൽകി അനുഗ്രഹം വാങ്ങിക്കാനുമുള്ള മഹാഭാഗ്യം ഇന്ന് ഞങ്ങൾക് ഉണ്ടായി.
കേരളീയ വേഷത്തിൽ ഋഷിതുല്യനായ അദ്ദേഹം ഒരു കാരണവരെ പോലെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചപ്പോൾ ഒരു ജന്മം സഫലമായ അനുഭൂതി ആയിരുന്നു. വിവാഹിതരാകാൻ പോകുന്ന എനിക്കും അഭിരാമികും ഇതിലും വലിയൊരു സുകൃതം ലഭിക്കാനുമില്ല എന്ന് കരുതുന്നു.
അദ്ദേഹം പറഞ്ഞ വാക്കുകൾ തരുന്ന ഊർജം ഈ ആയുഷ്കാലം മുഴുവൻ നീണ്ടുനിൽക്കും. ഞങ്ങളോടൊപ്പം അഭിരാമിയുടെ അച്ഛനും അമ്മയും ഈ സന്തോഷനിമിഷത്തിന് സാക്ഷികളായി ഉണ്ടായിരുന്നു. പങ്കെടുക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും (I will try my best to attend)- ഈ വാക്കുകൾ മാത്രം മതി വിവാഹത്തിന് എത്തില്ല എങ്കിൽ പോലും ആ ദിവസം ധന്യമാകാൻ. നന്ദി മോഡിജി."
Content Highlight: 'Mepadiyaan' director invited Modi to his wedding

































