നടനായും സംവിധായകനായും തിളങ്ങി നിൽക്കുകയാണ് ബേസില്‍ ജോസഫ് . ഇപ്പോഴിതാ നടന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് . വയനാട്ടില്‍ മെഡിക്കല്‍ കോളേജോ മറ്റ് അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയോ ഇല്ലാത്തത് മൂലം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുകയാണെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്.
വയനാട് ചുരത്തിലെ ബ്ലോക്കും ഇതിന് കാരണമാണ് എന്നും ഇപ്പോഴും ഇങ്ങനെയൊക്കെയാണെന്നും ബേസില്‍ പറഞ്ഞു. രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിലാണ് വയനാട്ടിലെ ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്നത്. ഇത് ഞാന്‍ ചെറുപ്പം മുതലേ കാണുന്നതാണ്. ഇപ്പോഴും ഇതില്‍ മാറ്റമുണ്ടായിട്ടില്ല.

വയനാട്ടുകാരനായതുകൊണ്ട് കോഴിക്കോടുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ചെറുപ്പക്കാലത്ത് എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ കോഴിക്കോടേക്കാണ് വരുക.
ആശുപത്രി കേസുകളില്‍ അടിയന്തര സാഹചര്യമുണ്ടായാലും കോഴിക്കോട് തന്നെ ഞങ്ങള്‍ക്ക് വരണം. ചെറിയ രീതിയിലെങ്കിലും ആരോഗ്യസ്ഥി ഗുരുതരമായാല്‍ അപ്പോള്‍ കോഴിക്കോടേക്ക് പോകാനാണ് പറയുക. ഈ കാലഘട്ടത്തിലും വയനാട്ടില്‍ അത്ര നല്ല അള്‍ട്രാ മോഡേണ്‍ ആശുപത്രികളൊന്നും ഇല്ല. മെഡിക്കല്‍ കോളേജുമില്ല. ഒന്ന്, രണ്ട് നല്ല ആശുപത്രികളുണ്ട്, അത്രമാത്രം.
അപ്പോഴും ഒരു പരിധി വിട്ട എമര്‍ജന്‍സിയാണെങ്കില്‍ കോഴിക്കോടേക്കോ മറ്റ് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്കോ പോകണം. ഒരു നല്ല ആശുപത്രിയിലെത്തണമെങ്കില്‍ വയനാട് ചുരമിറങ്ങി രണ്ടര മണിക്കൂറെടുത്ത് വേണം പോകാന്‍.
ചുരത്തില്‍ എപ്പോഴും ട്രാഫിക് ബ്ലോക്കുമായിരിക്കും. കോഴിക്കോട് ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് ആ ബ്ലോക്കില്‍ പെട്ട് ആളുകള്‍ മരിക്കാറുണ്ട്. എന്നായിരുന്നു ബേസില്‍ പറഞ്ഞത്.
Content Highlight: Even if there is an emergency in hospital cases, we have to come to Kozhikode itself; Basil Joseph

































