---
title: "പലതും ഇങ്ങനെയൊക്കെയാണ് മനസിലാക്കുന്നത്, എന്നെ വെറുപ്പാണെന്നാണ് ഇന്നസെന്റ് അന്ന് പറഞ്ഞത്; ബാലചന്ദ്ര മേനോന്‍ "
english_title: "Innocent said then that he hated me; Balachandra Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106394/innocent-said-then-that-he-hated-me-balachandra-menon"
published_at: "2023-03-31T20:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426f9420cb40_innocent.jpg"
keywords: []
---

# പലതും ഇങ്ങനെയൊക്കെയാണ് മനസിലാക്കുന്നത്, എന്നെ വെറുപ്പാണെന്നാണ് ഇന്നസെന്റ് അന്ന് പറഞ്ഞത്; ബാലചന്ദ്ര മേനോന്‍ 

> **Lead Summary:** ഇന്നസെന്റ് എന്ന നടന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം അദ്ദേഹത്തെ പറ്റിയുള്ള ഓര്‍മ്മകളുമായി രംഗത്ത് വന്നിരുന്നു. 

## Article Content

ഇന്നസെന്റ് എന്ന നടന്റെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം അദ്ദേഹത്തെ പറ്റിയുള്ള ഓര്‍മ്മകളുമായി രംഗത്ത് വന്നിരുന്നു. 

നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനും ഇന്നസെന്റിനെ പറ്റി മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. എന്നെ മനസ് കൊണ്ട് വെറുപ്പായിരുന്നു എന്ന് ഒരിക്കല്‍ ഇന്നസെന്റ് പറഞ്ഞിട്ടുള്ളതിന്റെ കാരണം വ്യക്തമാക്കി കൊണ്ടാണ് ബാലചന്ദ്ര മേനോന്‍ എത്തിയത്. 

'വിവാഹിതരേ ഇതിലേ എന്ന സിനിമയിലാണ് ഇന്നസെന്റ് പ്രധാനപ്പെട്ടൊരു കഥാപാത്രമായി എന്റെ സിനിമയില്‍ അഭിനയിക്കുന്നത്. കെപിഎസി ലളിതയുടെ ഭര്‍ത്താവിന്റെ വേഷമായിരുന്നു. ഇന്നസെന്റ്-കെപിഎസി ലളിത കൂട്ടുകെട്ട് തുടങ്ങിയത് ആ പടത്തിലൂടെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ ഈ ടീം ഗംഭീരമായി. ഇന്നസെന്റ് ആദ്യമായി പാടിയതും ഈ സിനിമയിലാണെന്ന് തോന്നുന്നു. ഇത് രണ്ടുമാണ് ഇന്നസെന്റിന് ഞാന്‍ കൊടുത്ത കോണ്‍ട്രിബ്യൂഷന്‍. 

സ്വന്തമായൊരു ശൈലി മലയാള സിനിമയില്‍ കൊണ്ട് വന്ന നടന്‍ തന്നെയാണ് ഇന്നസെന്റ്. ആ വളര്‍ച്ച നോക്കുമ്പോള്‍ ഒരു നടനെന്ന ചട്ടക്കൂടിനുള്ളില്‍ നിന്നും അദ്ദേഹം മാറി. ആദ്യം ഹാസ്യനടനായി, പിന്നെ സ്വഭാവനടനായി. പുള്ളി എഴുത്തുകാരനും നന്നായി സംസാരിക്കാന്‍ അറിയുന്ന ആളുമായിരുന്നു. ഒരാളെ വര്‍ത്തമാനം പറഞ്ഞ് ചിരിപ്പിക്കുന്നത് നിസാര കാര്യമല്ല. അത് ചെയ്യുന്നവര്‍ക്കേ അറിയുകയുള്ളു. 

ഇന്നസെന്റ് തരക്കേടില്ലാതെ പാടുമെന്ന് ഞാന്‍ മനസിലാക്കിയത് അദ്ദേഹം മരിച്ചതിന് ശേഷമാണ്. ഒരാള്‍ മരിച്ച് കഴിയുമ്പോഴാണ് അവരെ കുറിച്ച് നമ്മള്‍ ചില സത്യങ്ങള്‍ അറിയുക. ഇന്നസെന്റിന്റെ ചില പാട്ടുകള്‍ കഴിഞ്ഞ ദിവസം ഞാന്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടു. ഇത്ര നന്നായി പാടുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പലതും ഇങ്ങനെയൊക്കെയാണ് മനസിലാക്കുന്നത്. ഞാന്‍ എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളുവെന്ന് വളരെ അഭിമാനത്തോടെ പറയുന്ന ആളാണ് ഇന്നസെന്റ്.

അഞ്ചാം ക്ലാസില്‍ മൂന്ന് തവണ ഇരുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നെ പല പരിപാടികളും ചെയ്തിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയിലെ രംഗവും ഞാന്‍ കണ്ടു. ഇന്നസെന്റിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് ഉടനെ തന്നെ അദ്ദേഹം ലോക്‌സഭയിലേക്ക് പൊതുജനങ്ങളുടെ വിധിയെ നേരിട്ട് ജയിച്ച് വന്നു. ഇത് വില കുറച്ച് കാണാന്‍ സാധിക്കില്ലെന്നാണ്', ബാലചന്ദ്ര മേനോന്‍ പറയുന്നത്. 

ഇന്നസെന്റാണ് ഇന്നസെന്റ്, പ്രത്യേകിച്ച് പരിവേഷമൊന്നുമില്ല. അഭിനയിക്കുകയാണെങ്കിലും അല്ലെങ്കിലും അതിലൊരു ഇന്നസെന്റിന്റെ ശൈലിയുണ്ട്. കേള്‍വിക്കാരനെ സുഖിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാനും അറിയാം. സിനിമയും രാഷ്ട്രീയവും ഏറ്റവും ഈഗോ വരുന്ന ഇടങ്ങളാണ്. അവിടെയാണ് അമ്മ സംഘടനയുടെ തലപ്പത്ത് താരങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് എത്രയോ വര്‍ഷം അദ്ദേഹമിരുന്നത്. അതൊന്നും നിസാരമായി കാണാന്‍ കഴിയില്ല.

ഇന്നസെന്റ് ഉണ്ടാക്കിയെടുത്ത ഇമേജിന്റെ ഗുണമാണ്. എന്നാല്‍ ഒരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞു, നിങ്ങള്‍ നന്നായി വാചകമടിക്കുന്നുണ്ടെന്ന്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു എന്ന്. അതിന്റെ കാരണമെന്താണ് ഞാന്‍ തിരിച്ച് ചോദിച്ചു. നിങ്ങള്‍ എന്റെ സിനിമയില്‍ അഭിനയിക്കുകയോ ഞാന്‍ നിങ്ങള്‍ പൈസ തരാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. പിന്നെ എന്താണ് കുഴപ്പമെന്നായിരുന്നു ഞാന്‍ ചോദിച്ചത്.

'നിങ്ങളെ പറ്റി ഞാന്‍ കുറേയായി കേള്‍ക്കുന്നു. നിങ്ങളുടെ സിനിമകളൊക്കെ ഓടുന്നുണ്ട്. എനിക്കിത് സഹിക്കുന്നില്ല. മനസ് കൊണ്ട് എനിക്ക് നിങ്ങളോട് വല്ലാത്ത വെറുപ്പായിരുന്നു', എന്നൊക്കെ ഇന്നസെന്റ് പറഞ്ഞു. ഇപ്പോഴും ആ വിരോധമുണ്ടോ എന്ന ചോദ്യത്തിന് ഏയ്, ഇപ്പോഴില്ല. നിങ്ങളെന്നെ പടത്തില്‍ വിളിച്ചല്ലോ, എന്നായി. ശരിക്കും അദ്ദേഹത്തെ പടത്തില്‍ വിളിക്കാത്തതായിരുന്നു നീരസത്തിന്റെ കാരണമെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/106394/innocent-said-then-that-he-hated-me-balachandra-menon)