ഒരുപാട് നല്ല നല്ല സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ് ഇന്നസെന്റും മോഹൻലാലും. ഇന്നസെന്റ് പോയി എന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മോഹൻലാല്‍ പറയുന്നതും അതുകൊണ്ടാണ്. ഇനി ദൈവത്തിന് ചിരിക്കാം എന്നാണ് ഇന്നസെന്റിന്റെ മടക്കത്തെ കുറിച്ച് മോഹൻലാല്‍ മാതൃഭൂമിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.
ഇന്നസെന്റില്‍ നിന്ന് ഒരു കാര്യവും മനപൂര്‍വ്വം മറച്ചുവയ്‍ക്കാൻ ആകില്ലായിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹം അത് അറിയും. ഇന്നസെന്റില്‍ മാത്രം ഞാൻ കണ്ട ഒരു സിദ്ധി വിശേഷമായിരുന്നു അത്. എപ്പോഴും ജാഗ്രതയോടെയുള്ള ബുദ്ധിയും കാതുകളും സൂക്ഷ്‍മമായ നിരീക്ഷണപാടവവുമുള്ള കണ്ണുകളായിരുന്നു ഇന്നച്ചന്റേത് എന്ന് മോഹൻലാല്‍ എഴുതുന്നു.

എപ്പോഴും ദൈവത്തോട് സംസാരിക്കാനും ദൈവത്തെ പറ്റിക്കാനുമൊക്കെയുള്ള ഒരു കുറുമ്പ് മനസ് ഇന്നസെന്റിനുണ്ടായിരുന്നു. ദൈവവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ ഇന്നസെന്റ് എഴുതിയിട്ടുണ്ട്. അറിവിലും അനുഭവത്തിലുമുപരിയായുള്ള ജ്ഞാനത്തില്‍ നിന്ന് മാത്രമേ ഇത്തരത്തിലുള്ള ഒരു കാഴ്‍ചപ്പാടുണ്ടാവൂ.
ദൈവത്തോട് ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം എന്നാണ് മാതൃഭൂമിയിലെ കുറിപ്പില്‍ മോഹൻലാല്‍ ഏറ്റവുമൊടുവിലത്തെ വാചകമായി എഴുതിയിരിക്കുന്നത്. ഞങ്ങളെയെല്ലാം കരയിച്ചുകൊണ്ട് എന്റെ ഇന്നച്ചൻ അങ്ങോട്ട് വന്നിട്ടുണ്ട്, ഇനി നിങ്ങള്‍ക്ക് ഒരുപാട് ചിരിക്കാം.

നടൻ ഇന്നസെന്റിന് അന്ത്യാജ്ഞലി അര്‍പ്പിക്കാൻ മോഹൻലാല്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടില്‍ എത്തിയായിരുന്നു മോഹൻലാല്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്.
Content Highlight: Mohanlal with a touching note about Innocent

































