മലയാളത്തിന്റെ നിറ ചിരി ഇനിയില്ല. മലയാള സിനിമയി അഞ്ചു പതിറ്റാണ്ടിലേറെയായി ജന മനസുകളെ കുടുകുടാ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ ഇനി ഓർമ്മകളിലേക്ക്. നടൻ ഇന്നസെന്റിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളീയർ . ഇന്ന് രാത്രി 10.30ഓടെയായിരുന്നു അന്ത്യം. മാർച്ച് മൂന്ന് മുതൽ കൊച്ചി ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ് ബാധയെ തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനം നിലച്ചതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്.നിർമാതാവ് എന്ന നിലയിൽ സിനിമയിൽ എത്തിയ അദ്ദേഹം പിൽക്കാലത്ത് ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ നേടുകയായിരുന്നു.

സവിശേഷമായ ശരീരഭാഷയും പ്രത്യേക ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മലയാള സിനിമയിൽ ശ്രദ്ധേയനാക്കി. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് എം.പിയുമായി. 1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും മാർഗരീത്തയുടെയും മകനായി തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലായിരുന്നു ജനനം.
ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റ് ഹയർ സെക്കൻഡറി സ്കൂൾ, ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശേഷം മദ്രാസിലേക്ക് പോകുകയും അവിടെ സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി കുറച്ചുകാലം പ്രവർത്തിക്കുകയും ചെയ്തു.
ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ആദ്യസിനിമ. തുടർന്ന് ജീസസ്, നെല്ല് തുടങ്ങിയ സിനിമകളിലും വേഷമിട്ടു. അക്കാലത്ത് ബന്ധുക്കൾക്കൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം തീപ്പെട്ടിക്കമ്പനിയും നടത്തിയിരുന്നു. തുടർന്ന് നാട്ടിലെത്തി ചില ബിസിനസുകൾ ആരംഭിക്കുകയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.

1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്തും സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1986 മുതലാണ് സിനിമകളിൽ സജീവമാകാൻ തുടങ്ങിയത്. 1989ൽ ഇറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് ഇന്നസെന്റിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. റാംജിറാവുവിലെ മന്നാർ മത്തായി എന്ന കോമഡി കഥാപാത്രം ഏറെ ജനപ്രീതി നേടുകയും ധാരാളം ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു.
തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയറ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കോമഡി റോളുകളും സീരിയസ് റോളുകളും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള നടനായി അദ്ദേഹം മലയാള ചലച്ചിത്ര ലോകത്ത് പേരെടുത്തു. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മനസ്സിൽ എന്നും നിലനിൽക്കുന്നതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മലയാള സിനിമ താര സംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് പദവിയിൽ 12 വർഷം തുടർന്നു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു സിനിമകൾ നിർമിക്കുകയും രണ്ടു സിനിമകൾക്ക് കഥ എഴുതുകയും ചെയ്തു. ചില സിനിമകളിൽ പാടുകയും ചെയ്തു.
മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.മികച്ച എഴുത്തുകാരൻ കൂടിയായ ഇന്നസെന്റ് ഞാൻ ഇന്നസെന്റ്, മഴക്കണ്ണാടി, ചിരിക്കുപിന്നിൽ (ആത്മകഥ), കാൻസർവാർഡിലെ ചിരി എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ്. തൊണ്ടയിൽ കാൻസർ ബാധിച്ച് കുറച്ചുകാലം ചികിത്സാർഥം ആശുപത്രിയിൽ കിടന്നതിന്റെ അനുഭവങ്ങളാണ് ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം. 1976 സെപ്റ്റംബർ ആറിനായിരുന്നു വിവാഹം. ഭാര്യ: ആലീസ്. മകൻ: സോണറ്റ്",
Content Highlight: The color of Malayalam laughter is no more, Keralites are shocked by the death of Innocent


































