എല്ലാവർക്കും പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. ഇത്രയും കാലത്തെ സിനിമാ ജീവിതം കൊണ്ട് അദ്ദേഹം വില്ലനായും നായകനായും സഹതാരമായുമെല്ലാം നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. കൃഷ്ണകുമാറിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. അച്ഛന്റേയും അമ്മ സിന്ധുവിന്റേയും പാത പിന്തുടർന്ന് നാല് മക്കളിൽ മൂന്ന് പേരും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. സിന്ധുവും ചെറുപ്പത്തിൽ മാഗസീനുകളുടെ കവർ ഗേളായും നിരവധി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. ഞാൻ സ്റ്റീവ് ലോപ്സ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിലിന്റെ നായികയായിട്ടായിരുന്നു അഹാനയുടെ അരങ്ങേറ്റം. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അഹാനയെന്ന നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജീവ് രവിയായിരുന്നു സിനിമ സംവിധാനം ചെയ്തത്.
ഇരുപത് വയസ് പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ ആദ്യ സിനിമ റിലീസ് ചെയ്തത്. ഏഴ് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമായ അഹാനയുടെ അഞ്ച് സിനിമകൾ ഇതുവരെ റിലീസ് ചെയ്തു.
അഹാനയ്ക്ക് പിന്നാലെ കൃഷ്ണ സിസ്റ്റേഴ്സിൽ നിന്നും സിനിമയിലേക്ക് എത്തിയത് താരത്തിന്റെ ഏറ്റവും ഇളയ സഹോദരി ഹൻസിക കൃഷ്ണയായിരുന്നു. അഹാനയുടെ തന്നെ ലൂക്ക എന്ന ചിത്രത്തിൽ താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസികയായിരുന്നു. ജിംനാസ്റ്റിക്കിൽ അടക്കം പ്രാവീണ്യമുള്ളയാളാണ് ഹൻസിക. ശേഷം താരത്തിന്റെ രണ്ടാമത്തെ സഹോദരി ഇഷാനി കൃഷ്ണയാണ് സിനിമയിലേക്ക് എത്തിയത്.
ആദ്യ ചിത്രം മമ്മൂട്ടിയുടെ വൺ ആയിരുന്നു. വലുതല്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം തന്നെയായിരുന്നു വണ്ണിൽ ഇഷാനിയുടേത്. കൃഷ്ണകുമാറും വണ്ണിൽ അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാവരും സ്വന്തമായി യുട്യൂബ് ചാനൽ നടത്തുന്നവരാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ വീട്ടുവിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.
കുടുംബത്തിലെ അഞ്ച് പേർക്കും നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിൽ ഉള്ളത്. ഏറ്റവും കുടുതൽ ട്രോളുകളും വിമർശനങ്ങളും സൈബർ ബുള്ളിയിങും നേരിടുന്ന ഒരു കുടുംബം കൂടിയാണ് കൃഷ്ണകുമാറിന്റേത്. പരിഹാസം വർധിക്കുമ്പോൾ അഹാനയടക്കമുള്ളവർ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്താറുണ്ട്.
താനും കുടുംബവും നേരിട്ട സൈബർ ബുള്ളിയിങിനെ കുറിച്ചും തന്നെ വെച്ച് കാശ് സമ്പാദിക്കുന്ന യുട്യൂബേഴ്സിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അഹാന. തന്റെ ഫോട്ടോയും റബൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനൽ ആരംഭിക്കുന്നത് എന്നാണ് അഹാന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
തുടക്കകാരായ യുട്യൂബേഴ്സാണെങ്കിൽ അവർ ആളുകളെ തങ്ങളുടെ ചാനലുകളിലേക്ക് എത്തിക്കാനും വ്യൂസ് വർധിപ്പിക്കാനും ഉപയോഗിക്കുന്ന രീതി തന്നെ ട്രോളുകയോ തന്നോയ കുടുംബത്തെയോ വെച്ചുള്ള നെഗറ്റീവ് വീഡിയോകൾ ചെയ്യുകയോ ആണെന്നും അഹാന പറയുന്നു.
പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും അഹാന പറയുന്നു. 'അമ്മയൊന്നും ഒരാഴ്ച നേരെ ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരെ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു. അത് തന്നെയായിരുന്നു അന്നത്തെ അവസ്ഥ. ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി. അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്‌നമില്ലെന്ന് എനിക്കറിയാം.
മാത്രമല്ല എവിടേലും കണ്ടാല്‍ സംസാരിക്കാനും സെല്‍ഫി എടുക്കാനുമൊക്കെ അവര്‍ വന്നേക്കുമെന്നും അറിയാമായിരുന്നു. നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്. നമ്മളെ സ്‌നേഹിക്കുന്നവര്‍ക്ക് അത് സഹിക്കാനാവില്ല. ആ സമയത്ത് അച്ഛനും അമ്മയും കൂട്ടുകാരുമൊന്നും കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ല. അത് എന്നെ വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു' അഹാന പറഞ്ഞു.
സൈബർ ബുള്ളിയിങ് അധികമാകുമ്പോൾ കൂട്ടുകാർ നടന പൃഥ്വിരാജിനെ കണ്ടുപടിക്കൂവെന്നാണ് പറഞ്ഞിരുന്നതെന്നും അഹാന പറയുന്നു. പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണിത്. 'പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബർ ആക്രമണങ്ങൾ നേരിട്ട വ്യക്തിയായിരുന്നു. അദ്ദേഹം നേരിടുന്ന രീതി കണ്ടുപഠിക്കാനായിരുന്നു കൂട്ടുകാർ നിർദേശിച്ചിരുന്നത്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. ഇപ്പോൾ നെഗറ്റീവും സൈബർ ബുള്ളിയിങും എന്നെ ബാധിക്കാറില്ല. അതിനെ മറികടക്കാൻ ഞാൻ പഠിച്ചു' അഹാന കൂട്ടിച്ചേർത്തു.
Content Highlight: 'Many who have gained viewers by saying' my and my family 'are positive'


































