ഒട്ടനവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി ... നടന്റെ ചിത്രങ്ങൾ ഒക്കെയും പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് .71 കാരനായ മമ്മൂട്ടിയെ ഇപ്പോഴും ചെറുപ്പമായി കാണാനാണ് ആരാധകർക്കിഷ്ടം. ഇപ്പോഴിതാ ലാൽ ജോസ് മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതാണ് വൈറലാകുന്നത് . മമ്മൂട്ടിയുടെ ആരാധകർക്ക് നിരാശ തോന്നിയ ഒരു സംഭവത്തെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ലാൽ ജോസ് സംസാരിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ ആദ്യ സിനിമ ഒരു മറവത്തൂർ കനവിലെ ആദ്യ സീൻ കണ്ടപ്പോഴായിരുന്നു ഇത്. സഫാരി ടിവിയിൽ സംസാരിക്കവെയാണ് ലാൽ ജോസ് ഇക്കാര്യം ഓർത്തെടുത്തത്.

'തലേദിവസം സെൻസറിംഗ് കഴിഞ്ഞ് പിറ്റേ ദിവസം റിലീസിനാണ്. അതിന്റെ ടെൻഷനിൽ ഇരിക്കുകയാണ്. പിറ്റേന്ന് നൂൺ ഷോയ്ക്ക് കയറാനുള്ള ധൈര്യമില്ല. പത്മനാഭ തിയറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. വെട്ടുകാട് എന്ന സ്ഥലത്ത് മാതാവിന്റെ പള്ളിയുണ്ട്' 'അവിടെ പോയിരിക്കാമെന്ന് ഞാൻ പറഞ്ഞു. പ്രേമചന്ദ്രൻ കാറുമായി വന്നു.പത്മനാഭ തിയറ്ററിന്റെ മുന്നിലൂടെയാണ് പള്ളിയിലേക്ക് പോവുന്നത്'.
'അതിന്റെ മുന്നിലെത്തിയപ്പോൾ സിനിമ തുടങ്ങാൻ പോവുകയാണ്. ഹൗസ് ഫുള്ളാണെന്ന ബോർഡ് കണ്ടു. നിറഞ്ഞിരിക്കുന്ന ആളുകളെ കാണാനുള്ള കൊതി കാരണം ആദ്യത്തെ റീൽ കണ്ട് ഇറങ്ങാമെന്ന് കരുതി. തിയറ്ററിൽ സീറ്റില്ല' 'ഞങ്ങൾ ബാൽക്കണിയിൽ കർട്ടന്റെ മറവിൽ നിന്ന് കണ്ടു. ആദ്യത്തെ സീനുകൾ വരുമ്പോൾ ആളുകൾ നിശബ്ദരായിരുന്നു കാണുന്നുണ്ട്. പിൻ ഡ്രോപ്പ് സൈലൻസാണ് തിയറ്ററിൽ. ആദ്യം മമ്മൂക്കയെ കാണിക്കുന്നു' .

'വിഗൊക്കെ വെച്ച മമ്മൂക്കയാണ് ആദ്യം വരുന്നത്. പോസ്റ്ററിൽ കണ്ടത് കുറ്റി മുടിയുമായി തോളത്തൊരു കോഴിയുമായി നിൽക്കുന്ന മമ്മൂക്കയെയാണ്' 'അതിന് ഘടക വിരുദ്ധമായി മുടി വശത്തേക്ക് നീക്കി വിഗ് വെച്ച മമ്മൂക്കയെയാണ് അവർ കാണുന്നത്.
ഫാൻസുകാരാകെ തകർന്ന് പോയി' 'ആവേശത്തിൽ കടലാസും പൂക്കളുമായി വന്നിട്ട് വലിയ ഉയരത്തിലേക്ക് പൂക്കളൊന്നും പോവുന്നില്ല. എന്നെ കിട്ടിയിരുന്നെങ്കിൽ അപ്പോൾ ശരിപ്പെടുത്തിയേനെ' 'അത് കഴിഞ്ഞ് ഫ്ലാഷ് ബാക്കിലേക്ക് കയറി ഒറിജിനൽ ചാണ്ടി രംഗത്ത് വരുന്ന സീൻ കണ്ടപ്പോഴേക്കും തിയറ്റർ മുഴുവൻ നിലയ്ക്കാത്ത കൈയടിയാണ്' .

'ഒരു റീൽ കണ്ട് പോവാമെന്ന് വിചാരിച്ച ഞാൻ ഇന്റർവെൽ വരെ അവിടെ നിന്നു. ആളുകളുടെ പ്രതികരണം കണ്ട ആവേശത്തിൽ ഇന്റർവെൽ വരെ അവിടെ നിന്നു. എനിക്ക് പിറകെ പുറത്തിറങ്ങിയവരിൽ ഏതോയൊരു ചെറുപ്പക്കാരൻ എന്നെ തിരിച്ചറിഞ്ഞു' 'ദേ ലാൽ ജോസ്, ഇയാളാണ് ഡയരക്ടറെന്ന് വിളിച്ച് പറഞ്ഞു. മമ്മൂട്ടി ഫാൻസുകാരും തിയറ്ററിലെ ആളുകളും എല്ലാം കൂടി എന്നെ എടുത്ത് പൊക്കി തോളത്ത് വെച്ച് തിയറ്റർ മുഴുവൻ കൊണ്ട് നടന്നു'
'അതൊരു മറക്കാൻ പറ്റാത്ത അനുഭവമാണ്. ഞാൻ പിന്നെ സെക്കന്റ് ഹാഫ് കാണാൻ നിന്നില്ല. സെക്കന്റ് ഹാഫ് ആളുകൾക്ക് ഇഷ്ടമായില്ലെങ്കിൽ പൊക്കിക്കൊണ്ട് നടന്നവർ തന്നെ നിലത്തടിക്കുമെന്ന് അറിയാവുന്നത് കൊണ്ട് മെല്ലെ സ്ഥലം വിട്ടു' 'എനിക്കീ ആവേശം കാണണമെന്ന് പറഞ്ഞ് പ്രേമചന്ദ്രൻ അവിടെ നിന്നു. ഞാൻ ഷോ കഴിയുന്നത് വരെ പള്ളിയിലിരുന്നു. ഷോ കഴിഞ്ഞ് പ്രേമചന്ദ്രൻ ഓടിപ്പാഞ്ഞ് വന്ന് പറഞ്ഞു സിനിമ വിജയിച്ചെന്ന്,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.
Content Highlight: Fans were devastated to see Mammootty wearing a wig; What Lal Jose said about Mammootty


































