#Latest news #Gold pawn shop #Arrest #Thiruvanthapuram
തിരുവനന്തപുരം: (truevisionnews.com) സ്വകാര്യ പണയ സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങളുടെ സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ പനങ്ങോട് സ്വദേശി സിന്ധുവാണ് പിടിയിലായത്.
തട്ടിപ്പിനിരയായ രണ്ട് യുവതികൾ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ വെങ്ങാനൂർ സ്വദേശി അഞ്ജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. രണ്ടാമത്തെ യുവതി ഐശ്വര്യ ഇപ്പോഴും ചികിത്സയിലാണ്. വെങ്ങാനൂർ അമരവിളയിലുള്ള 'സൂര്യാ ഫിനാൻസ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.
അഞ്ജുവിൽ നിന്ന് 20 ലക്ഷം രൂപയും 20 പവൻ സ്വർണ്ണവും, ഐശ്വര്യയിൽ നിന്ന് 50 പവൻ സ്വർണ്ണവുമാണ് സിന്ധു കൈക്കലാക്കിയത്. ഈ സ്വർണ്ണം മറ്റൊരു പണയ സ്ഥാപനത്തിൽ മറിച്ചു പണയപ്പെടുത്തിയ ശേഷം പ്രതി അമേരിക്കയിലുള്ള മകളുടെ അടുത്തേക്ക് കടന്നുകളഞ്ഞിരുന്നു. നാല് മാസം മുൻപാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്. സിന്ധുവിന്റെ മകൻ രാഷ്ട്രപതിയുടെ പൈലറ്റും ഭർത്താവ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പോലീസ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി പിടിയിലായതോടെ കൂടുതൽ ആളുകൾ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. വിഴിഞ്ഞം പോലീസ് കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
Content Highlight: Suspect arrested for defrauding employees of gold pawn shop
































