#Latest News #Thamarasseri #Arrack Found In Student's Water Bottle
താമരശ്ശേരി: (truevisionnews.com) സ്‌കൂൾ വിദ്യാർഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന രണ്ടാനച്ഛൻ രാജ്യം വിട്ടു. പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. സംഭവത്തിൽ പോലീസ് പ്രതിയെ പിടികൂടാൻ വൈകിയതാണ് ഇയാൾ രക്ഷപ്പെടാൻ കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസ്സിലെ സഹപാഠി എത്തിച്ചുനൽകിയതാണ് ചാരായമെന്ന് വിദ്യാർഥി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.
ഇതേ വിദ്യാർഥി മറ്റു പല കുട്ടികൾക്കും പതിവായി മദ്യം എത്തിച്ചുനൽകിയിരുന്നതായും കണ്ടെത്തി. കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് മദ്യം ലഭിക്കുന്നത് രണ്ടാനച്ഛന്റെ പക്കൽ നിന്നാണെന്നും, വാറ്റ് കേന്ദ്രത്തിൽ താൻ സഹായത്തിന് പോകാറുണ്ടെന്നും വിദ്യാർഥി മൊഴി നൽകിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിനോട് ചേർന്ന തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജമദ്യവും, സമീപത്തെ വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവും പിടിച്ചെടുത്തിരുന്നു. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ കാലതാമസമാണ് പ്രതിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Content Highlight: The incident where arrack was found in a student's water bottle.
#Latest News #Thamarasseri #Arrack Found In Student's Water Bottle
































