#latest news #Murder suspect #arrested #Gavi Anganwadi worker #death
പത്തനംതിട്ട:( www.truevisionnews.com ) ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട വിനോദ് കുമാർ എന്നയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു.
രാവിലെ അങ്കണവാടിയിലേക്ക് പോകുന്നതിനിടയിൽ യുവതിയെ കാണുകയും സംസാരിക്കുകയും ചെയ്തു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ തള്ളിമാറ്റിയപ്പോൾ യുവതിയുടെ തല കല്ലിലിടിച്ച് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും, ബലാത്സംഗം ചെയ്തിട്ടില്ലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ വീട്ടിൽ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട മേനക (32) സമയമായിട്ടും അവിടെയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗവിയിലെ മീനാർ മൂന്ന് ഷെഡ് വളവിലെ തോട്ടിൽ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു മൃതദേഹം.
നാലംഗ സംഘം യുവതിയെ വനത്തിലേക്ക് ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോയതായി ഒരു ദൃക്‌സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു.പ്രതികളിൽ ഒരാൾ പത്തനംതിട്ട-ഗവി റൂട്ടിൽ കുമളി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസിൽ രക്ഷപ്പെട്ടതായും വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ ബസ് തടഞ്ഞാൽ ഇയാളെ പിടികൂടാമെന്നും ഈ ദൃക്‌സാക്ഷി പൊലീസിനെ അറിയിച്ചു. ഇതാണ് പ്രതിയെ ഉടനടി വലയിലാക്കാൻ പൊലീസിനെ സഹായിച്ചത്.
പ്രതിയുടെ മൊഴി പൂർണ്ണമായി വിശ്വസിക്കാതെ, ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ആളുകൾക്ക് കൃത്യത്തിൽ പങ്കുണ്ടോയെന്നും ബലാത്സംഗ ശ്രമം നടന്നിട്ടുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Content Highlight: Murder suspect arrested in Gavi Anganwadi worker's death
#latest news #Murder suspect #arrested #Gavi Anganwadi worker #death

































