#LATEST NEWS #High Court #'Priyadarshini' project
കൊച്ചി: ( www.truevisionnews.com ) കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി റദ്ദാക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് ഹൈക്കോടതി. പദ്ധതി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം. "സർക്കാർ ഒരു വാക്ക് പാലിച്ചത് കണ്ടുകൂടേ" എന്ന് ഹർജിക്കാരനോട് ചോദിച്ച കോടതി, പദ്ധതിയുടെ ഗുണഭോക്താക്കൾ പാവപ്പെട്ട സ്ത്രീകളാണല്ലോ എന്നും പരാമർശിച്ചു. ഹർജി വിധി പറയാനായി കോടതി മാറ്റി.
സ്ത്രീ ശാക്തീകരണമാണ് പ്രിയദർശിനി പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കർണാടക, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിൽ സമാനമായ സ്ത്രീ സൗജന്യ യാത്രാ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ഈ പദ്ധതിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും ഈ ആനുകൂല്യം ലഭ്യമാണ്.
സംസ്ഥാനത്തെ 3,125 കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിലെ 7 സബ് ക്ലാസുകളിലാണ് നിലവിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. പദ്ധതി ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്നാണ് ഹർജിക്കാരന്റെ പ്രധാന വാദം.
ഹർജിയിലെ പ്രധാന ഉള്ളടക്കം ഇങ്ങനെ: പദ്ധതി വഴി പ്രതിദിനം രണ്ട് കോടി രൂപയുടെയും, പ്രതിവർഷം 800 കോടി രൂപയുടെയും അധികബാധ്യത കെ.എസ്.ആർ.ടി.സിക്ക് വരും. ഇത് സംസ്ഥാനത്തിന് താങ്ങാനാകാത്ത സാമ്പത്തിക ആഘാതമുണ്ടാക്കും.
യാത്രാ സൗജന്യത്തിനായി പുരുഷന്മാരെയും സ്ത്രീകളെയും ലിംഗാടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ശാസ്ത്രീയമായ പഠനങ്ങളോ, സാമ്പത്തിക ആഘാത വിലയിരുത്തലുകളോ, പൊതുജനാഭിപ്രായ രൂപീകരണമോ നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം കെ.എസ്.ആർ.ടി.സിയുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു.
Content Highlight: High Court on Public Interest Litigation to cancel 'Priyadarshini' project

































