കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്.
പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി ആക്രമിച്ചത്. കഴിഞ്ഞ ഏപ്രില്‍ 18ന് രാവിലെയാണ് സംഭവം. ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ വീട്ടില്‍ നിന്ന് ചുറ്റികയെടുത്താണ് തലയ്ക്ക് അടിച്ചത്.
കുടിവെള്ളം ആവശ്യപ്പെട്ടെത്തിയ ഷഫീഖിന് നല്‍കാന്‍ തണ്ണിമത്തന്‍ ജ്യൂസ് തയ്യാറാക്കുന്നതിനിടെയാണ് അടുക്കള ഭാഗത്തു കൂടി എത്തി പുറകില്‍ നിന്നും ആക്രമിച്ചത്.
ആക്രമണശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖ് പാപ്പിനിശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ 12ന് ശേഷം.
അച്ഛന്‍: കളത്തേര രാമകൃഷ്ണന്‍. അമ്മ: കാക്കാമണി ശാന്ത. ഭാര്യ: അരുണിമ (ഫാര്‍മസിസ്റ്റ്, കണ്ണപുരം എഫ്എച്ച്‌സി). മക്കള്‍: വസുദേവ്, വാമിക. സഹോദരങ്ങള്‍: പ്രമോദ്, പ്രസീത.
A young man died after being hit on the head with a hammer by his friend in Kannur.


































