(moviemax.in) സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ക്രിയേറ്റേഴ്സിനെ കേന്ദ്രകഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ വൻ വിജയം നേടിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ഗംഭീര വരവേൽപ്പ്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. ഹാഷിർ, വിനായകൻ, അലൻ, അജിൻ എന്നിവരടങ്ങുന്ന സംഘം ചിത്രീകരണത്തിനായി യുകെയിലേക്ക് പോയത് വലിയ വാർത്തയായിരുന്നു.
എന്നാൽ, ലണ്ടനിലെ രംഗങ്ങളിൽ ഹാഷിറിന് കാര്യമായ അഭിനയ പ്രാധാന്യമില്ലെന്ന വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘സീനുകൾ ഇല്ലെങ്കിൽ പിന്നെ ഹാഷിറിനെ എന്തിനാണ് യുകെയിൽ കൊണ്ടുപോയത്?’ എന്നാണ് ഇവരുടെ പ്രധാന ചോദ്യം. വലിയ വിജയങ്ങൾക്കിടയിലും ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ വിമർശനത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ. ഹാഷിറിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുധി എത്തിയത്. സെറ്റിൽ ഒരു പ്രഫഷനൽ ലൈറ്റ് ബോയിയെപ്പോലെ ലൈറ്റുകൾ ചുമന്നും യൂണിറ്റിനെ സഹായിച്ചും നിൽക്കുന്ന ഹാഷിറിന്റെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. 'ഇതാണ് നമ്മൾ പറഞ്ഞ നടൻ ഹാഷിർ. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിർ യുകെയിൽ വന്നതെന്ന്… ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്. നിന്നെക്കുറിച്ച് ഓർത്ത് ഞങ്ങൾക്ക് അഭിമാനമുണ്ട് സൂപ്പർസ്റ്റാർ ഹാഷിർ', വീഡിയോ പങ്കുവെച്ചുകൊണ്ട് സുധി കുറിച്ചു.
സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്.
If there was no scene, why did Hashir go to the UK? The crew responded to those who raised the question through a video

































