തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്‌ഠര് രാജീവരെ അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രാഹുൽ ഈശ്വർ. സർക്കാറിനെതിരെയുള്ള ആരോപണങ്ങളെയും വിമർശനങ്ങളെയും വഴിതിരിച്ചുവിടാനാണ് തന്ത്രിയെ കുടുക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടി നേരിട്ട സർക്കാറിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാവാൻ ശബരിമലയെ മറയാക്കുന്നു.
ശ്രീകോവിൽ വാതിലിന്റെ കട്ടിളപ്പാളിയും പ്രഭാമണ്ഡല പാളികളും അഴിച്ചുമാറ്റി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയപ്പോൾ അയ്യപ്പന്‍റെ അനുവാദം വാങ്ങിയില്ലെന്ന് അന്വേഷണ സംഘം റിമാൻഡ് റിപ്പോർട്ടിൽ എഴുതി ചേർത്തത് വിചിത്രമാണ്.
അയ്യപ്പന്‍റെ അനുവാദം കിട്ടിയോ ഇല്ലയോയെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കിയെന്നതും വ്യക്തമല്ല. താന്ത്രിക ചട്ടങ്ങൾ പാലിച്ചില്ലെന്നും ദേവസ്വം ബോർഡിനെ അറിയിക്കുന്നതിൽ തന്ത്രി വീഴ്‌ചവരുത്തിയെന്നുമുള്ള പൊലീസിന്‍റെ വാദവും വസ്‌തുതാവിരുദ്ധമാണ്.
ഏതുവിധേനയും തന്ത്രിയെ കേസുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലമാണിത്. ശബരിമലയിൽ ഭരണസമിതിക്കുണ്ടായ വീഴ്‌ചയിൽ ആചാരങ്ങളുടെ സംരക്ഷകനെന്ന നിലയിൽ തന്ത്രിയെ അറസ്‌റ്റ് ചെയ്തത് യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താനും സർക്കാറിന്‍റെ മുഖം രക്ഷിക്കാനുമാണെന്ന് രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Tantri Kanthar Rajiwar's arrest was politically motivated - Rahul Easwar


































