കോട്ടയം : ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ, ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്.
പലയിടത്തും പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു.
മന്ത്രി വീണാ ജോർജിന്‍റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധവും സംഘർഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
അതേസമയം വീണാ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു. വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണ്. വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നു. മന്ത്രിമാർക്കെതിരായ വിമർശനം അപലപനയം. മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സർക്കാരാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.
കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത് നടപടിയിൽ വി സി ചട്ടങ്ങൾ പഠിക്കണമെന്ന് മന്ത്രി വിമർശിച്ചു. രജിസ്ട്രാർ കോടതിയിൽ പോകട്ടെ അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല. സിൻഡിക്കേറ്റിൽ ആലോചിക്കാതെ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടി തെറ്റ്.
രജിസ്ട്രാർ കഠിനാധ്വാനി. സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ശ്രമം നടക്കുന്നു. മോഹൻ ഭാഗവതിൻ്റെ നേതൃത്വത്തിൽ വൈകാതെ ഇതിനായി യോഗം ചേരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ കാവിവൽക്കരണമാണ് ആർഎസ്എസ് ലക്ഷ്യം വയ്ക്കുന്നത്. പദ്ധതി തയ്യാറാക്കാൻ കേരളത്തിൽ തന്നെ ആർഎസ്എസ് യോഗം ചേരാൻ പോകുന്നു. ഒരു കേന്ദ്രത്തിൽ നിന്നും നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുകയാണ് വി സി. രജിസ്ട്രാറിനെതിരായ നടപടി ആർഎസ്എസ് പ്രീണിപ്പിക്കുന്നതിന്റെ ഭാഗമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സുരക്ഷ കൂട്ടി. ആരോഗ്യമന്ത്രിയുടെ തൈക്കാടുള്ള ഔദ്യോഗിക വസതിയിലും മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. കോട്ടയം മെഡിക്കൽ കോളജിലുണ്ടായ അനാസ്ഥയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സുരക്ഷ കൂട്ടിയത്.
നൂറോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ആരോഗ്യമന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംസ്ഥാനതല പ്രതിഷേധത്തിനാണ് വിവിധ പ്രതിപക്ഷപാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലടക്കം വലിയ പ്രതിഷേധ പരിപാടികളാണ് പ്രതിപക്ഷ സംഘടനകൾ സംഘടിപ്പിച്ചിട്ടുള്ളത്.
മന്ത്രി പോകുന്ന ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാൽ ഓരോ സ്ഥലത്തും കൂടുതൽ സുരക്ഷയ്ക്കായി പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിനെതിരെ നിരന്തരം വിവാദങ്ങൾ ഉയരുന്നതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കും. കോട്ടയം മെഡിക്കൽ കോളജിലെ അപകട മരണവും ഡോ ഹാരിസ് ഹസന്റെ വെളിപ്പെടുത്തലും യോഗത്തിൽ ചർച്ചയായേക്കും.
സുരക്ഷാ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്ന വിലയിരുത്തലും പുറത്തുവരുന്നുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും സമാന അവസ്ഥയെന്നാണ് വിലയിരുത്തൽ. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്കും നീക്കമുണ്ട്. ബിൽഡിംഗ് ഓഡിറ്റ്, ഫയർ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ല. കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും സമാന അവസ്ഥയെന്ന് വിലയിരുത്തൽ.
Protesters take to the streets State wide protests demanding the resignation of the Health Minister are strong