---
title: "'ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്, ലാലേട്ടൻ പറഞ്ഞു'; ഹരീഷ് പേരടി"
english_title: "Harish Perati's words about the pain felt by Mohanlal when he came to know about Innocent's death are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105662/harish-peratis-words-about-the-pain-felt-by-mohanlal-when-he-came-to-know-about-innocents-death-are-getting-attention"
published_at: "2023-03-28T07:47:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/64224e5885048_mohanlal.jpg"
keywords: []
---

# 'ഇന്നസെന്റേട്ടൻ പോയി, ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്, ലാലേട്ടൻ പറഞ്ഞു'; ഹരീഷ് പേരടി

> **Lead Summary:** രണ്ട് ദിവസം മുൻപാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് വിടവാങ്ങിയത്. മരണവിവരം അറിഞ്ഞ് സിനിമ, രാഷ്ട്രീയ, സാമൂഹിക രം​​ഗത്തുള്ളവർക്കൊപ്പം സാധാരണക്കാരായ നൂറ് കണക്കിന് പേരാണ് ഇന്നസെന്റിനെ അവസാനമായി കാണാനായി ഒഴുകി എത്തിയത്.

## Article Content

രണ്ട് ദിവസം മുൻപാണ് മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റ് വിടവാങ്ങിയത്. മരണവിവരം അറിഞ്ഞ് സിനിമ, രാഷ്ട്രീയ, സാമൂഹിക രം​​ഗത്തുള്ളവർക്കൊപ്പം സാധാരണക്കാരായ നൂറ് കണക്കിന് പേരാണ് ഇന്നസെന്റിനെ അവസാനമായി കാണാനായി ഒഴുകി എത്തിയത്.

പലരും ഇന്നസെന്റുമായുള്ള ഓർമകൾ പങ്കിട്ടു. മറ്റുചിലർ പൊട്ടിക്കരഞ്ഞു. പലരും വേദനകൾ കടിച്ചമർത്തി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ആയിരുന്ന മോഹൻലാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു ഇന്നസെന്റിനെ കാണാൻ എത്തിയത്. ഈ അവസരത്തിൽ ഇന്നസെന്റിന്റെ വിയോ​ഗം അറിഞ്ഞപ്പോൾ മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

***

ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗത്തിന്റെ ഷൂട്ടിങ്ങ് നടക്കുകയാണ്. കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ മോഹൻലാൽ ആണ് ഇന്നസെന്റ് മരിച്ച വിവരം തന്നെ അറിയിച്ചതെന്ന് ഹരീഷ് പറയുന്നു.

പുലർച്ചെ നാല് മണിവരെ ഷൂട്ട് നീണ്ടുനിന്നുവെന്നും നടൻ പറഞ്ഞു. സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു മനുഷ്യന്റെ മഹാവേദനയാണ് താൻ അവിടെ കണ്ടതെന്നും ഹരീഷ് കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ***

ഇത് ഇന്നസെന്റ് എന്ന അതുല്യ പ്രതിഭ സൂക്ഷിച്ച ആത്മബന്ധത്തിന്റെ നേർ ചിത്രമാണ്...ഇന്നലെ രാത്രിയാണ് മുംബൈയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..

> "ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും...ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് "..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...

ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്..

ഇന്നസെന്റ് സാർ...ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണ്...പകരം വെക്കാനില്ലാത്തതാണ് ...സ്നേഹത്തോടെ...

### Related Links & Sources
- [Original Story Source](https://moviemax.in/news/105662/harish-peratis-words-about-the-pain-felt-by-mohanlal-when-he-came-to-know-about-innocents-death-are-getting-attention)