തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാന നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പാലക്കാട്ടും മലപ്പുറത്തുമായി 2 പേർക്ക് നിപ്പ സ്ഥിരീകരിച്ചതിനാൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. സ്ഥിരീകരണത്തിനായി സാംപിളുകൾ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈറസ് ബാധിതരെ കണ്ടെത്തിയ ജില്ലകളിൽ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനും നിർദേശിച്ചിട്ടുണ്ട്.
മൂന്നു ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 26 കമ്മിറ്റികള്‍ വീതം മൂന്നു ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കലക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം.
പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളെയും വിട്ടുപോകാതെ കോണ്ടാക്ട് ട്രേസിങ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ്പ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും.
പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം, യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. യുവതിയുടെ 3 മക്കൾക്കും നിലവിൽ പനിയില്ല. വീട്ടുകാർ, അയൽവാസികൾ, നാട്ടുകാർ എന്നിവരും ഹൈറിസ്ക് പട്ടികയിലാണ് ഉൾപ്പെടുന്നത്.
പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്.
യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവർക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്.
സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാൽ സംമ്പർക്കപ്പട്ടിക നീളാനാണ് സാധ്യത. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ ചികിത്സയിലില്ല. 3 മക്കൾക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. വീട്ടുകാർ, അയൽവാസികൾ, നാട്ടുകാർ എന്നിവരും ഹൈറിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ എടുക്കുന്ന സമയം (ഇൻകുബേഷൻ പീരിയഡ്). ചിലപ്പോൾ ഇത് 21 ദിവസം വരെയാകാം. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ പനി പോലെയാകാം:
- പനി
- തലവേദന
- ശരീരവേദന, പേശിവേദന
- ക്ഷീണം
- ചുമ, തൊണ്ടവേദന
- വയറുവേദന, ഓക്കാനം, ഛർദ്ദി (ചിലപ്പോൾ മാത്രം)
രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് നാഡീവ്യൂഹത്തെ ബാധിക്കുകയും താഴെ പറയുന്ന ഗുരുതരമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും ചെയ്യും:
- തലകറക്കം
- സ്ഥലകാലബോധമില്ലായ്മ, മാനസിക ആശയക്കുഴപ്പം
- അപസ്മാരം
- മയക്കം, ബോധക്ഷയം
- വേഗത്തിൽ കോമ അവസ്ഥയിലേക്ക് പോകുക (24-48 മണിക്കൂറിനുള്ളിൽ)
- ശ്വാസതടസ്സം
- തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് (മസ്തിഷ്ക വീക്കം)
പ്രതിരോധം
നിലവിൽ നിപ വൈറസിനെതിരെ ഫലപ്രദമായ മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. അതിനാൽ രോഗം വരാതെ പ്രതിരോധിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
വവ്വാലുകളുമായി സമ്പർക്കം ഒഴിവാക്കുക: വവ്വാലുകൾ കടിച്ച പഴങ്ങളോ അവയുടെ വിസർജ്ജ്യമോ കലർന്ന പാനീയങ്ങളോ കഴിക്കരുത്.
ശുചിത്വം പാലിക്കുക: കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റെങ്കിലും നന്നായി കഴുകുക. സോപ്പ് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കാം.
രോഗികളുമായി സമ്പർക്കം: രോഗം സംശയിക്കുന്നവരുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുക. രോഗിയെ പരിചരിക്കുന്നവർ N95 മാസ്ക്, കൈയുറകൾ (ഗ്ലൗസ്), ഗൗൺ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) നിർബന്ധമായും ഉപയോഗിക്കണം.
മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ: നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.
വളർത്തുമൃഗങ്ങളുമായി സമ്പർക്കം: രോഗം ബാധിച്ച വളർത്തുമൃഗങ്ങളുമായി, പ്രത്യേകിച്ച് പന്നികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക.
പരിസര ശുചിത്വം: കിണറുകളും മറ്റ് ജലസ്രോതസ്സുകളും വൃത്തിയായി സൂക്ഷിക്കുകയും വവ്വാലുകൾക്ക് പ്രവേശിക്കാൻ കഴിയാത്തവിധം മൂടിയിടുകയും ചെയ്യുക.
യാത്ര നിയന്ത്രിക്കുക: രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലേക്കുള്ള അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുക.
Nipah Alert issued in Kozhikode Malappuram and Palakkad districts