പാലക്കാട് : ( www.truevisionnews.com ) പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി നിലവിൽ വെൻ്റിലേറ്ററിൽ ആണ്. അടുത്ത ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.
ഒരു ഡോസ് ഇഞ്ചക്ഷൻ കൂടി നൽകി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും ആശുപത്രി മാറ്റം നടക്കുക. ഇവരുടെ സമ്പർക്ക പട്ടികയിൽ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ നിരീക്ഷണത്തിലാണ്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും കർശന സുരക്ഷ തുടരുകയാണ്.
കണ്ടൈൻമെന്റ് സോണായ ഇവിടെ പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. നിപാരോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഒരാൾക്ക് നേരിയ പനിയുടെ ലക്ഷണം ഉണ്ടെന്നാണ് കണ്ടെത്തൽ ഇവരെ ആശുപത്രിയിൽ നിരീക്ഷിച്ചുവരികയാണ്.
അതേസമയം നിപയുടെ ഭീതി നിലനിൽക്കെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. നിലവിൽ കനത്ത നിപ ജാഗ്രതയിലാണ് സംസ്ഥാനം. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ. മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടിക ഇന്നലെ പുറത്തിറക്കിയത്. ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.
ഇന്നലെ മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മങ്കട സ്വദേശിനിയായ പതിനെട്ടുകാരിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 28നായിരുന്നു നിപ രോഗലക്ഷണങ്ങളോടെ പെണ്‍കുട്ടി മലപ്പുറം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ജൂലൈ ഒന്നാം തീയതിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിപ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിയുടെ സ്രവം പ്രാഥമിക പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് പോസിറ്റീവായിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും രണ്ട് ജീവനക്കാരും അടുത്തിടപഴകിയ ബന്ധുക്കളും അടക്കം ക്വാറന്റൈനിലായി. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലവും പോസിറ്റീവായിരുന്നു. പെണ്‍കുട്ടിയുടെ റൂട്ട് മാപ്പും മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പുറത്തുവിട്ടിരുന്നു.
A young woman in the Palakkad hospital confirmed to have Nipah virus will be transferred to Kozhikode Medical College on a ventilator