കോഴിക്കോട്: ( www.truevisionnews.com ) പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തച്ചനാട്ടുകര സ്വദേശിനിയായ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രത്യേകം ആംബുലൻസിലാണ് ഇവരെ പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് എത്തിച്ചത്.
ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്ക് പ്രവേശിപ്പിക്കും. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെൻ്റിലേറ്ററിൽ ആയിരുന്നു തുടർന്നിരുന്നത്.
ഇവരുടെ സമ്പർക്ക പട്ടികയിൽ 91 പേരാണ് ഉള്ളത് എന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഇവർ നിരീക്ഷണത്തിലാണ്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാർഡുകളിലും കർശന സുരക്ഷ തുടരുകയാണ്. കണ്ടൈൻമെന്റ് സോണായ ഇവിടെ പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ നിപ സമ്പർക്ക പട്ടികയിൽ ആകെ 425 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മലപ്പുറത്ത് ചികിത്സയിലുള്ള അഞ്ചുപേർ ഐസിയുവിലാണ്. നിപ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പനി സർവൈലൻസ് നടത്താൻ ഇന്ന് ചേർന്ന ആരോഗ്യവകുപ്പ് ഉന്നത തലയോഗം നിർദേശം നൽകി.
ഇടയ്ക്കിടെ സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയോടൊപ്പം ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരും ആണ് നിപ സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 12 പേർ ചികിത്സയിൽ . അഞ്ചുപേർ ഐസിയുവിൽ. ഇതിൽ ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. പട്ടികയിലുള്ള പാലക്കാട്ടെ 61 പേരും കോഴിക്കോട് 87 പേരും ആരോഗ്യ പ്രവർത്തകരാണ്. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തെയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
പാലക്കാട് ജില്ലയില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍, ജില്ലയിലെ പ്രധാന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പിലെ മേധാവികള്‍ ഉള്‍പ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. 110 പേര്‍ നിരീക്ഷണത്തിലാണ്. മരുന്നുകള്‍, പി പി ഇ കിറ്റ് മറ്റ് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്.
പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 40 ബെഡുകള്‍ ഉള്‍പ്പെടുന്ന ഐസോലേഷന്‍ യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും.
Woman confirmed with Nipah virus shifted to Kozhikode Medical College