---
title: "#Vineeth | അലാം ഇട്ടത് പോലെയാണ് ചിരി, അപകടമുണ്ടാകുന്നത് അച്ഛനെ കാണാന്‍ പോകുന്നതിനിടെ; ഓർമ്മകൾ പങ്കുവച്ച് വിനീത്"
english_title: "#accident #occurs #while #going #see #her #father #Vineeth #shared #Monisha #memories"
publisher: "moviemax.in"
canonical_url: "https://moviemax.in/news/248308/accident-occurs-while-going-see-her-father-vineeth-shared-monisha-memories"
published_at: "2024-11-10T07:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730142279d1e_monisha_vineeth.jpg"
keywords: []
---

# #Vineeth | അലാം ഇട്ടത് പോലെയാണ് ചിരി, അപകടമുണ്ടാകുന്നത് അച്ഛനെ കാണാന്‍ പോകുന്നതിനിടെ; ഓർമ്മകൾ പങ്കുവച്ച് വിനീത്

> **Lead Summary:** മലയാള സിനിമ ഒരിക്കലും മറക്കില്ലാത്ത പേരുകളിലൊന്നാണ് മോനിഷയുടേത്. വെറും പതിനാറ് വയസ് മാത്രമുള്ളപ്പോഴാണ് മോനിഷ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.

## Article Content

മലയാള സിനിമ ഒരിക്കലും മറക്കില്ലാത്ത പേരുകളിലൊന്നാണ് മോനിഷയുടേത്. വെറും പതിനാറ് വയസ് മാത്രമുള്ളപ്പോഴാണ് മോനിഷ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്നത്.

തന്റെ ആദ്യ സിനിമയായ നഖക്ഷതങ്ങള്‍ക്കാണ് മോനിഷയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍, പ്രിയദര്‍ശന്‍, അജയന്‍, കമല്‍, സിബി മലയില്‍ തുടങ്ങിയ വിഖ്യാത സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ മോനിഷയ്ക്ക് സാധിച്ചു.

1992 ല്‍ ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് മോനിഷ മരണപ്പെടുന്നത്. മരിക്കുമ്പോള്‍ മോനിഷയുടെ പ്രായം വെറും 21 ആയിരുന്നു. അപകടത്തില്‍ മോനിഷുടെ അമ്മയ്ക്കും ഗുരുതരമായ പരുക്കളേറ്റിരുന്നു.

ഇപ്പോഴിതാ മോനിഷയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടനും നര്‍ത്തകനുമായ വിനീത്. മോനിഷയും വിനീതും മലയാളികളുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു.

ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''സന്തോഷമായിരുന്നു എപ്പോഴും. ഒരിക്കല്‍ പോലും സങ്കടപ്പെട്ടിരിക്കുന്നതോ ഗ്ലൂമിയായോ കാണാന്‍ സാധിക്കില്ല. എപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കും. മോനിഷ വരുമ്പോഴേ മനസിലാകും. ദൂരെ നിന്നു തന്നെ ചിരിക്കുന്നത് കേള്‍ക്കാന്‍ സാധിക്കും.

അലാം ഇട്ടത് പോലെയാകും. ഉച്ചത്തിലാണ് ചിരിക്കുക. വളരെ മനോഹരമായി നൃത്തം ചെയ്യുമായിരുന്നു. അക്കാദമിക്കലി ട്രെയ്ന്‍ഡ് ആയിരുന്നു. അടയാര്‍ ലക്ഷ്മണന്‍ സാറിന്റെ കീഴിലായിരുന്നു പഠിച്ചത്.'' വിനീത് പറയുന്നു.

ഡാന്‍സിന്റെ കാര്യത്തില്‍ വളരെ ഗൗരവ്വമുള്ളയാളായിരുന്നു. മോനിഷയുടെ പെര്‍ഫോമന്‍സ് പല്ലിശ്ശേരിയില്‍ വന്നപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അന്നാണ് ആദ്യമായി മോനിഷയുടെ ലൈവ് പെര്‍ഫോമന്‍സ് ഞാന്‍ കാണുന്നത്.

ഒന്നര മണിക്കൂറോളമുള്ള, സോളോ കച്ചേരിയാണ്. നന്നായി ട്രെയ്ന്‍ഡ് ആയൊരു നര്‍ത്തികയ്‌ക്കേ സാധിക്കുകയുള്ളൂ. അതും ആ പ്രായത്തിലാണെന്ന് ഓര്‍ക്കണം എന്നും വിനീത് പറയുന്നു.

അവരുടെ പാഷനും ഡാന്‍സ് ആയിരുന്നു. സിനിമയേക്കാളും. സിനിമ സംഭവിച്ചു പോയതാണ്. കമലദളം ഒക്കെ കഴിഞ്ഞപ്പോഴേക്കും നടിയായും നര്‍ത്തികയായും വളര്‍ന്നിരുന്നു.

ആ സമയത്താണ് ദുരന്തമുണ്ടാകുന്നത്. വലിയ നഷ്ടമാണ്. ഇപ്പോഴുണ്ടായിരുന്നുവെങ്കില്‍ ശോഭനയെ പോലെ വളരെ വലിയൊരു നര്‍ത്തകിയായേനെ.

അപകടനം നടക്കുന്ന സമയത്ത് തന്നെ അവര്‍ ഒരു പരിപാടിയ്ക്കായി ഗുരുവായൂര്‍ വരാനിരിക്കെയാണ്. അതിന്റെ ഗ്യാപ്പില്‍ ബാംഗ്ലൂര്‍ പോയി അച്ഛനെ കാണാന്‍ വേണ്ടി തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു അപകടമെന്നും വിനീത് ഓര്‍ക്കുന്നു.

തീര്‍ച്ചയായും വലിയ നഷ്ടമാണ്. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും. അവര്‍ മാലാഖയെ പോലെയായിരുന്നു. എല്ലായിപ്പോഴും എല്ലാവരോടും നന്നായിട്ടായിരുന്നു പെരുമാറിയിരുന്നത്.

വളരെ വലിയൊരു കുടംബത്തിലെ അംഗമായിരുന്നു മോനിഷയെന്നും വിനീത് പറയുന്നുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും തമിഴിലും തെലുങ്കിലും മോനിഷ സാന്നിധ്യം അറിയിച്ചിരുന്നു.

ചെപ്പടിവിദ്യ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/248308/accident-occurs-while-going-see-her-father-vineeth-shared-monisha-memories)