Apr 29, 2024 11:53 AM

സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതരായ വ്യക്തികളാണ് ഗേ ദമ്പതികളായ മനുവും ജെബിനും. ഒരു കൊല്ലത്തോളമായി ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു ഇരുവരും. ഇതിനിടെയാണ് മൂന്ന് മാസം മുമ്പ് താമസിച്ചിരുന്ന വീടിന്‍റെ ടെറസിൽ നിന്നും വീണ് ചികിത്സയിലായിരുന്ന മനു മരിക്കുന്നത്. ഗേ വിവാഹം നിയമപരമല്ലാത്തതിനാൽ അനന്തരാവകാശിയായി ജെബിനെ കണക്കാക്കാനാകില്ലെന്നും അതിനാൽ മൃതദേഹം വിട്ടുനൽകാൻ കഴിയില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

എന്നാൽ മനുവിന്‍റെ വീട്ടുകാർ ആശുപത്രിയിലെത്തി ആശുപത്രി ചെലവുകള്‍ വഹിക്കാനും മൃതദേഹം ഏറ്റെടുക്കാനും തയാറല്ലെന്ന് അറിയിച്ചതോടെ ജെബിൻ നിയമപരമായി നീങ്ങി. തന്‍റെ പങ്കാളിയുടെ മൃതദേഹം മോർച്ചറിയിൽ ഉപേക്ഷിക്കാനാകില്ലെന്നും തന്‍റെ കയ്യിലുള്ള പണമടക്കാൻ തയാറാണെന്നും തന്നെ അനനന്തരാവകാശിയായി കണക്കാക്കി മൃതദേഹം തനിക്ക് വിട്ട് നൽകണമെന്നുമായിരുന്നു ജെബിന്‍റെ ആവശ്യം. 

കേരളത്തിൽ വിവാഹിതരായ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോപചാരമർപ്പിക്കാനും അനുവദിക്കണമെന്ന് ജെബിൻ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാനാണ് കോടതി നിർദേശിച്ചത്. നിയമപോരാട്ടത്തിന് ഒടുവിൽ അന്തിമോപചാരമർപ്പിക്കാൻ ജെബിന് ഹൈക്കോടതിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. 

മനുവിന്റെ വേർപാടിനുശേഷം മാനസീകമായി തകർന്ന ജെബിൻ സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. തന്റെ പങ്കാളി മനുവിനെ താൻ തള്ളിയിട്ട് കൊന്നുവെന്ന തരത്തിലാണ് ആളുകൾ സംസാരിക്കുന്നതെന്നും എല്ലാം കൊണ്ടും ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്നും ജെബിൻ പറയുന്നു. 'ഞാനാണ് മരിച്ചിരുന്നതെങ്കിൽ ഇത്രയും പ്രശ്നം മനു ചേട്ടായിക്ക് ഉണ്ടാകില്ലായിരുന്നു. ഞാൻ ​ഗേ വിവാഹം ചെയ്തതുകൊണ്ട് എന്നെ പള്ളിയിൽ അം​ഗീകരിക്കില്ല.' 

'പള്ളിയിൽ അടക്കാനും സാധ്യതയില്ല. എന്റെ അമ്മ ജീവിച്ചിരിക്കുന്ന കാലത്തോളം എന്നെ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യും. മനു ചേട്ടായിക്ക് പകരം ഞാൻ മരിക്കണമായിരുന്നു. കാരണം ഞാൻ‌ ഭൂമിയിൽ ജീവിച്ചിട്ട് യാതൊരു കാര്യവുമില്ല. മനു ചേട്ടായിയുടെ അച്ഛനും അമ്മയും പ്രായമായവരാണ്. അവരെ ചേട്ടായിക്ക് നോക്കാമായിരുന്നു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ. എന്റെ വീട്ടുകാർക്ക് എന്നെ വേണ്ട.' 'എന്റെ അനിയൻ എന്നോട് ചോദിച്ചിരുന്നു ഇനി എപ്പോഴാണ് അടുത്ത വിവാഹമെന്ന്.

വീട്ടിൽ‌ പോയി നിന്നൂടെയെന്ന് പലരും ചോദിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ പറയുന്ന ആളുകളുടെ വീട്ടിലാണോ ഞാൻ പോയി നിക്കേണ്ടത്. മൂവ് ഓൺ ചെയ്യാൻ പോലും പറ്റുന്നില്ല. പത്തൊമ്പത് വയസ് മുതൽ മനു ചേട്ടായിക്കൊപ്പമാണ് ഞാൻ ജീവിക്കുന്നത്. എന്റെ അപ്പനും അമ്മയും ചേട്ടനും ഭർത്താവുമെല്ലാം എന്റെ ചേട്ടായിയാണ്. അവിടെ വേറെ ഒരാളെ ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല.' 

'ഒറ്റപ്പെട്ടാണ് ഞാൻ ജീവിക്കുന്നത്. ഉച്ചത്തിൽ കരയാൻ‌ പോലും പറ്റുന്നില്ല. അമ്മയുള്ളതുകൊണ്ടാണ് ഞാൻ ഭക്ഷണം എങ്കിലും കഴിക്കുന്നത്. ജോലിക്ക് പോകാൻ പോലും മെന്റലി സ്റ്റേബിൾ അല്ല. ഫോണിൽ പോലും ആരോടും സംസാരിക്കുന്നത് എനിക്ക് ഇപ്പോൾ ഇഷ്ടമല്ല. മനു ചേട്ടായി മരിക്കുന്നത് വരെ അദ്ദേഹ​ത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം എന്നോട് സംസാരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ എന്നോട് സംസാരിക്കുന്നില്ല.' 'ഇങ്ങനൊരു കല്യാണം കഴിച്ചതാണോ ഞാൻ ചെയ്ത തെറ്റ്.

മനു ചേട്ടൻ മരിച്ചശേഷം അദ്ദേഹത്തിന്റെ കൂട്ടുകാർ‌ വളരെ മോശമായ കമന്റാണ് എനിക്ക് എതിരെ ഇടുന്നത്. വീട്ടുകാർ വരാതെ ബോഡി തരില്ലായിരുന്നു. അതുവരെ ഞാൻ തറയിൽ കിടക്കുകയായിരുന്നു. കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു. അത് ഞാൻ അവിടെ ആശുപത്രിയിൽ വെച്ച് പറയുകയും ചെയ്തു. ഞാൻ ബ്ലഡ് റിലേഷൻ അല്ലാത്തതുകൊണ്ടാണ് ബോഡി തരാതിരുന്നത്. മനു ചേട്ടന്റെ നാട്ടിൽ ചെന്നപ്പോൾ അവർക്കെല്ലാം എന്നെ കൊല്ലാനുള്ള ദേഷ്യമായിരുന്നു.' 

'ഞാൻ നടന്ന് ചെന്നപ്പോൾ മനുവിന്റെ ഭാര്യ വരുന്നുവെന്ന് പറഞ്ഞാണ് അവർ കളിയാക്കിയത്. മനു ചേട്ടനെ എല്ലാവരും ഇട്ട് തട്ടി. തെരുവ് നായയ്ക്ക് ഇതിലും റെസ്പെക്ട് കിട്ടും. ഞങ്ങളുടെ തെറ്റ് കൊണ്ടാണോ ഞങ്ങൾ‌ ഇങ്ങനെ ജനിച്ചത്. പിന്നെ എന്തിനാണ് ഇങ്ങനെ കുറ്റപ്പെടുത്തുന്നത്.

ഞങ്ങൾ ഒരുമിച്ച് താമസിച്ച ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്നിരുന്നുവെങ്കിൽ എന്നെ പിന്നെ വല്ല മെന്റൽ‌ ഹോസ്പിറ്റലിലേ കാണുകയുള്ളായിരുന്നു.' 'ഒരു കുടുംബം ജീവിക്കുന്നത് പോലെയാണ് ഞങ്ങൾ ജീവിച്ചത്. മനു ചേട്ടായിയെ പരിചയപ്പെടുമ്പോൾ അദ്ദേഹം ​ഗേയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. സോഷ്യൽമീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഒന്നര വർഷത്തിനുശേഷമാണ് ഞങ്ങൾ ആദ്യമായി കണ്ടതുപോലും. അതുവരെ മെസേജിലൂടെയാണ് സംസാരിച്ചത്.

എനിക്ക് വേണ്ടി ഞാൻ ഇതുവരെയും ജീവിച്ചിട്ടില്ല.' 'മനു ചേട്ടായി എന്ത് പറഞ്ഞാലും ഞാൻ ചെയ്യുമായിരുന്നു. ഞങ്ങൾക്ക് കിട്ടുന്ന ക്യാഷെല്ലാം ഞങ്ങൾ സ്വരുക്കൂട്ടി വെക്കുമായിരുന്നു. ഒന്നും ധൂർത്ത് അടിച്ചിട്ടില്ല. ഒരു സ്ത്രീയുടേയും ജീവിതം ഞങ്ങൾ ഇതുവരെ നശിപ്പിച്ചിട്ടില്ലെന്നാണ്', മനുവിനൊപ്പമുള്ള ഓർമകളും ഇപ്പോഴുള്ള ദുസ്സഹമായ ജീവിതവും വെളിപ്പെടുത്തി ജെബിൻ പറഞ്ഞത്. 

#gaypatner #jebin #says #that #people #are #accusing #him #after #manus #demise

Next TV

Top Stories