---
title: "അവിടെ നില്‍ക്കാന്‍ എനിക്ക് കുഴപ്പമില്ല, ഡ്രസ് കുറഞ്ഞതാണ് എന്റെ പ്രശ്‌നം; ശ്രുതി രജനികാന്ത്"
english_title: "Shruti is telling the story of going to see Mohanlal and Nivin Pauly years ago"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86970/shruti-is-telling-the-story-of-going-to-see-mohanlal-and-nivin-pauly-years-ago"
published_at: "2022-12-24T12:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a69fd619073_SRUTHI_RAJANIKANTH.jpg"
keywords: []
---

# അവിടെ നില്‍ക്കാന്‍ എനിക്ക് കുഴപ്പമില്ല, ഡ്രസ് കുറഞ്ഞതാണ് എന്റെ പ്രശ്‌നം; ശ്രുതി രജനികാന്ത്

> **Lead Summary:** നടി ശ്രുതി രജനികാന്തിനെ അറിയാത്ത പ്രേക്ഷകർ ആരുംതന്നെയില്ല . ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ മനം കവർന്നത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ കാണാന്‍ പോയൊരു കഥ പറയുകയാണ് നടിയിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.

## Article Content

നടി ശ്രുതി രജനികാന്തിനെ അറിയാത്ത പ്രേക്ഷകർ ആരുംതന്നെയില്ല . ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ മനം കവർന്നത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെയും നിവിന്‍ പോളിയെയുമൊക്കെ കാണാന്‍ പോയൊരു കഥ പറയുകയാണ് നടിയിപ്പോള്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രുതി.

ലാലേട്ടനെ കാണാന്‍ അവാര്‍ഡ് ഷോ യ്ക്ക് ഒക്കെ പോയില്ലേ എന്ന ചോദ്യത്തിന് രസകരമായ കഥയാണ് ശ്രുതി പറഞ്ഞത്.. 'അക്കാര്യത്തില്‍ ലാലേട്ടന്‍ എന്നോട് പിണങ്ങരുത്. ഞാന്‍ ശരിക്കും നിവിന്‍ പോളിയെ കാണാന്‍ വേണ്ടിയാണ് അവിടെ എത്തിയതെന്നാണ്', ശ്രുതി പറയുന്നത്. ആ സമയത്ത് പ്രേമം ഇറങ്ങി ഹിറ്റായി നില്‍ക്കുന്ന സമയമാണ്.

ഒരു അവാര്‍ഡ് വേദിയിലേക്ക് ഫ്‌ളവര്‍ ഗേളായിട്ടാണ് എന്നെ വിളിക്കുന്നത്. മോഹന്‍ലാല്‍, വിക്രം തുടങ്ങിയ താരങ്ങളൊക്കെ വരുന്നുണ്ട്. നിവിന്‍ പോളി ഉള്ള കാര്യം എനിക്കറിയില്ല. അവിടെ ചെന്ന് ഇടാനുള്ള ഡ്രസിന്റെ അളവ് എടുക്കുകയാണ്. അന്നേരമാണ് വസ്ത്രത്തിന് വളരെ ഇറക്കം കുറവാണെന്ന കാര്യം അറിയുന്നത്. 

സ്ലീവ്‌ലെസ് ആയിട്ടുള്ള ഉടുപ്പ് ഇടാന്‍ അമ്മ പറഞ്ഞാല്‍ ഞാന്‍ പോയി പണി നോക്കാനേ പറയൂ, കാരണം അന്നും പട്ട് പാവാടയും ബ്ലൗസും ഇട്ട് നടക്കുന്നതാണ് എന്റെ രീതി. അമ്മ മോഡേണും ഞാന്‍ തനി നാട്ടിന്‍പുറത്തുകാരിയുമാണ്. 

ഡ്രസ് കണ്ടതോടെ മോഹന്‍ലാലിനെ കാണേണ്ട, ഞാന്‍ പോവുകയാണെന്ന് പറഞ്ഞു. അന്ന് പ്ലസ് ടു എന്തോ കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. എന്റെ ഇഷ്ടത്തിന് അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. ഇതൊക്കെ പറയുന്നതിനിടയിലാണ് നിവിന്‍ പോളിയും ആ പരിപാടിയ്ക്ക് ഉണ്ടെന്ന് അറിയുന്നത്. എങ്കില്‍ പിന്നെ ഡ്രസ് ഇങ്ങനെ ആയാലും കുഴപ്പമില്ലെന്നായി ഞാന്‍. 

അന്ന് സ്റ്റേജിലേക്ക് കയറുമ്പോള്‍ എന്നെ ആരും കാണരുതേ എന്നാണ് പ്രാര്‍ഥിച്ചത്. അവിടെ വന്ന ബാക്കി പെണ്‍കുട്ടികളെല്ലാം സിനിമയിലേക്കോ മോഡലിങ്ങിലേക്കോ വിളിക്കണമെന്നാണ് പ്രാര്‍ഥിച്ചിട്ടുണ്ടാവുക. എന്നാല്‍ വസ്ത്രത്തിന് ഇറക്കമില്ലാത്തത് കൊണ്ട് എന്നെ ആരും കാണരുതെന്ന് ഞാന്‍ പ്രാര്‍ഥിച്ചു.

മാത്രമല്ല ലാലേട്ടന്റെ പുറകില്‍ പോയി ഒളിച്ച് നില്‍ക്കുകയും ചെയ്തു. സ്‌കൂളില്‍ ആരുമെന്നേ കളിയാക്കരുത് എന്നേയുള്ളു. അതുകൊണ്ട് ക്യാമറയിലൊന്നും വരാതിരിക്കാനാണ് അങ്ങനെ ചെയതത്. 

അവിടെ നില്‍ക്കാന്‍ എനിക്ക് കുഴപ്പമില്ല. ഡ്രസ് കുറഞ്ഞതാണ് എന്റെ പ്രശ്‌നം. അങ്ങനൊരു ആശങ്ക ഉള്ളത് കൊണ്ട് നിവിന്‍ പോളിയെ ഒന്നും എനിക്ക് നോക്കാന്‍ പോലും സാധിച്ചിരുന്നില്ല. പക്ഷേ ഇത് ടെലികാസ്റ്റ് ചെയ്തപ്പോള്‍ എവിടെ നോക്കിയാലും ഞാന്‍ മാത്രം. എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍. കോളേജിലെ ഗ്രൂപ്പുകളിലും മറ്റുമൊക്കെ ഈ വീഡിയോ നിറഞ്ഞ് നിന്നു. നാണം കെടാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ടെന്ന് പറഞ്ഞ് ഞാനാകെ സങ്കടത്തിലായി. 

സത്യത്തില്‍ ആ വേഷത്തില്‍ എന്നെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ ഞാനെന്തിനാണ് അന്ന് ഒളിച്ച് കളിച്ചതെന്ന് തോന്നും. പക്ഷേ ആ സമയത്ത് എനിക്കങ്ങനെയൊക്കെയാണ് തോന്നിയത്. അന്ന് വേദിയില്‍ വച്ച് ലാലേട്ടന്റെ കൈ വിരലിന്റെ തുമ്പത്ത് ഞാന്‍ തൊട്ടിരുന്നു. അവാര്‍ഡ് തിരികെ തരുന്നതിനിടെ അറിയാതെ എന്ന പോലെയാണ് ഞാന്‍ ലാലേട്ടനെ തൊടുന്നതെന്ന് ശ്രുതി പറയുന്നു.

അതുപോലെ നിവിന്‍ പോളിയുടെ അടുത്ത് പോയി നിന്നുവെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. നടന്‍ ആസിഫ് അലി തന്നെ ഫോളോ ചെയ്യുന്നതിനെ കുറിച്ചും ശ്രുതി പറഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ആദ്യമായി എന്നെ ഫോളോ ചെയ്യുന്ന വെരിഫൈഡ് അക്കൗണ്ട് ആസിഫ് അലിയാണ്. കുഞ്ഞേല്‍ദോ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ഞങ്ങള്‍ പരിചയത്തിലാവുന്നത്. ശ്രുതി രജനികാന്ത് എന്ന പേരാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്. ആ സൗഹൃദത്തില്‍ എന്നെ ഫോളോ ചെയ്യുകയായിരുന്നു. കേവലം 1600 പേരുള്ള അക്കൗണ്ടായിരുന്നു തന്റേതെന്നും അതിന് ശേഷം നിരവധി ഫോളോവേഴ്‌സിനെ കിട്ടിയെന്നും ശ്രുതി പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86970/shruti-is-telling-the-story-of-going-to-see-mohanlal-and-nivin-pauly-years-ago)