#Latest News #CPIM #Gold Looting Case
കണ്ണൂർ: ( www.truevisionnews.com ) കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. കണ്ണൂർ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്ത് വിയെയാണ് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പൊട്ടിക്കൽ സംഘം പിടിയിലാവുന്നത്. കണ്ണൂർ സ്വദേശികളായ ഒമ്പത് പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കർണാടക സ്വദേശിയുൾപ്പെടെ 13 പേരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് വ്യത്യസ്ത സംഘങ്ങളിൽ പെട്ടവരാണ് പിടിയിലായത്. ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഏരിയകളിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്ന് സ്വർണവും പണവും കവരാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത് ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ കരിപ്പൂരിൽ സ്വർണം പൊട്ടിക്കാനായി എത്തിയത്.
പിടിയിലായവരിൽ ഭൂരിഭാഗം പേരും കണ്ണൂർ സ്വദേശികളാണ്. ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത്, തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.
Content Highlight: CPIM expels branch secretary arrested in Karipur gold looting case

































