#Menstrual Leave #Aju Varghese #R Sreelekha #Kerala Government
(https://moviemax.in/ ) വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടൻ അജു വർഗീസ്. ആർത്തവം സ്വാഭാവികമായ പ്രക്രിയയാണെന്നും ഈ ഘട്ടത്തിൽ പെൺകുട്ടികളെ പിന്തുണയ്‌ക്കേണ്ടത് അവർക്ക് നൽകുന്ന ഒരു ആനുകൂല്യമല്ല, മറിച്ച് അത് അനിവാര്യതയാണെന്നും അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ആർത്തവം സ്വാഭാവികമായ ഒന്നാണ്, എന്നാൽ അതിനർത്ഥം എല്ലാ കുട്ടികളും അത് തനിയെ നേരിടാൻ പെട്ടെന്ന് തയ്യാറാണ് എന്നല്ല. നമ്മുടെ കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും അന്തസ്സിനുമായിരിക്കണം നാം മുൻഗണന നൽകേണ്ടത്. ജീവിതത്തിലെ ഈ ഘട്ടത്തിൽ പെൺകുട്ടികളെ പിന്തുണയ്ക്കുക എന്നത് ഒരു ആനുകൂല്യമല്ല… മറിച്ച് അതൊരു അനിവാര്യതയാണ്. ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ?', അജു വർഗീസിന്റെ വാക്കുകൾ.
മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആര്‍ ശ്രീലേഖ, ലീഗ് നേതാവ് അഡ്വ. നൂര്‍ബിന റഷീദ് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചേക്കാമെന്നാണ് നൂർബിന പറഞ്ഞത്. സ്‌കൂളുകളിലും കോളേജുകളിലും ആര്‍ത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോള്‍ ആര്‍ത്തവ ദിവസങ്ങള്‍ പരസ്യമാകാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങള്‍ നടപ്പാക്കാവൂ എന്നാണ് നൂർബിന റഷീദ് പറഞ്ഞത്.
വിദ്യാര്‍ഥിനികള്‍ക്ക് എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആര്‍ ശ്രീലേഖയും രംഗത്തെത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും അതെല്ലാമാണ് സ്ത്രീകളുടെ ശക്തിയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും വിദ്യാലയവും നാട്ടുകാരും എപ്പോഴാണ് ആര്‍ത്തവം എന്ന് അറിയുമെന്നും ഇതാണോ മെന്‍സ്ട്രല്‍ ഡിഗ്നിറ്റിയെന്നും നാണക്കേടല്ലേയെന്നും അവര്‍ ചോദിച്ചു.
എന്നാൽ ഈ തീരുമാനത്തിന് പിന്തുണയുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എത്തിയിരുന്നു. ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും ഉമാ തോമസ് പറഞ്ഞു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.
Content Highlight: Menstrual leave is not a privilege, it is a necessity; Actor Aju Varghese supports female students
#Menstrual Leave #Aju Varghese #R Sreelekha #Kerala Government


































