#Latest News #Health Department #Medical Negligence
പത്തനംതിട്ട: ( www.truevisionnews.com ) കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ തെളിവില്ലെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ചികിത്സയ്ക്കിടെ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വെച്ചാണെന്നതിൽ തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ചികിത്സാ പിഴവ് സംഭവിച്ചെന്ന് പറയുന്ന ദിവസങ്ങളിൽ രോഗിയായ വത്സലയുടെ പേശിക്ക് ഇഞ്ചക്ഷൻ എടുത്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ വിവരം. ആ ദിവസങ്ങളിൽ ഇഞ്ചക്ഷൻ എടുത്തത് ഞരമ്പിനാണെന്നും കണ്ടെത്തി.
അതേയമയം, കേസ് കൈകാര്യം ചെയ്യുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സൂചി കുടുങ്ങിയ രോഗിയെ വീട്ടിലേക്ക് തിരിച്ചയച്ചെന്നാണ് കണ്ടെത്തൽ. പകുതി സൂചിയുമായാണ് വത്സലയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. സംഭവത്തിൽ പരാതി നൽകിയിട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് ആരോപണത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ റിപ്പോർട്ട് തേടിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആണ് റിപ്പോര്‍ട്ട് തേടിയത്. കുത്തിവെയ്പ്പിനിടെ ശരീരത്തിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നായിരുന്നു പരാതി.
ഒരു വർഷത്തോളം ശരീരത്തിൽ സൂചിയുടെ ഭാഗവുമായി കഴിയുന്നതായി പരാതിക്കാരി പറഞ്ഞിരുന്നു. ആറന്മുള സ്വദേശിനി അറുപതുകാരിയായ വത്സലയാണ് പരാതി നൽകിയത്.
ഒരു വർഷം മുമ്പ് കോഴഞ്ചേരി ജില്ല ആശുപത്രിയിൽ തന്നെയാണ് താൻ ചികിത്സ തേടിയതെന്നും ചർദ്ദിലിന് ചികിത്സ തേടിയപ്പോഴാണ് കുത്തിവെപ്പ് എടുത്തതെന്നുമാണ് പരാതി.
ഇടയ്ക്കിടെ വേദന വരുമായിരുന്നെന്നും ആറ് ദിവസം മുമ്പ് വേദന കലശലായപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സ തേടി. എക്സ്-റേയിൽ സൂചി ഉള്ളതായി കണ്ടെത്തിയെന്നും സൂചിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തുവെന്നും ശരീരം അനങ്ങുമ്പോൾ ഇപ്പോൾ വലിയ വേദനയാണ്. ഉറങ്ങാൻ കഴിയുന്നില്ല.
ഇരിക്കാനോ നിൽക്കാനോ കഴിയാത്ത അവസ്ഥയാണ്. ആശുപത്രിയിലെ ചീട്ട് തന്റെ കൈവശം ഇല്ലയെന്നുമാണ് പരാതികാരി വത്സല പറഞ്ഞത്.
ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയുടെ ഭാഗം തന്നെയാണെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
Content Highlights:- Report submitted to Health Minister on allegations of medical malpractice at Kozhencherry District Hospital



































