(moviemax.in) മഹാരാഷ്ട്രയിലെ താനെയിൽ പൊതുവഴിയിൽ യാതൊരു ചലനവുമില്ലാതെ നിൽക്കുന്ന ഒരാളുടെ വീഡിയോ വൈറലായതോടെ 'സോംബി ഡ്രഗ്' (Zombie Drug) ചർച്ചകൾ സജീവമാകുന്നു. താനെ ജില്ലയിലെ മീര ഭയാന്ദറിലാണ് സംഭവം. ചുറ്റുമുള്ള വാഹനങ്ങളോ ബഹളങ്ങളോ ശ്രദ്ധിക്കാതെ പ്രതിമ കണക്കെ നിൽക്കുന്ന ഇയാളുടെ ദൃശ്യങ്ങൾ ഒരു പ്രാദേശിക ഇൻസ്റ്റാഗ്രാം പേജാണ് ആദ്യം പങ്കുവെച്ചത്.
സോംബി ഡ്രഗ് ഉപയോഗിച്ചതിന് ശേഷമുള്ള ശാരീരിക അവസ്ഥയാണിതെന്ന് സോഷ്യൽ മീഡിയയിൽ പലരും വാദിക്കുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. നേരത്തെ പഞ്ചാബിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ കുറിച്ചു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായിരിക്കുകയാണ്.
അതേസമയം, സ്ഥിരീകരിച്ച വിവരങ്ങളില്ലാതെ വീഡിയോയെ മയക്കുമരുന്നുമായി ബന്ധിപ്പിക്കുന്നതിനെതിരെ നിരവധി ഉപയോക്താക്കൾ മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ ഇത്തരമൊരു കാര്യം എൻസിബി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിലപ്പോൾ അയാൾ രോഗിയായിരിക്കാം. സമാനമായ ഒരു വീഡിയോ മുമ്പ് ബെംഗളൂരുവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്നും സോംബി ഡ്രഗ് ആരോപണമുയർന്നു. എന്നാൽ ഈ വിഷയത്തിൽ പൊലീസ് അന്വേഷണം നടത്തുകയും ആരോപണം വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് ശേഷം മാർച്ച് 9 ന് ബാംഗ്ലൂർ സിറ്റി പോലീസ് പുറത്തിറക്കിയ ഇക്കാര്യം വ്യക്തമാക്കി. വീഡിയോയിൽ പ്രചരിക്കുന്നയാളെ കസ്റ്റഡിയിലെടുത്തെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം, ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് ആർത്രൈറ്റിസ് ബാധിച്ചിട്ടുണ്ടെന്നും മദ്യത്തോടൊപ്പം വേദനസംഹാരിയും കഴിച്ചതിനാലാണ് ഇങ്ങനെ പെരുമാറിയതെന്നും പൊലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച 29-കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മീര ഭയാന്‍ദര്‍ കേസുമായി ബന്ധപ്പെട്ട് നിലവില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
എന്താണ് സോംബി ഡ്രഗ്
പ്രധാനമായും സൈലാസിൻ (Xylazine) എന്ന മരുന്നിനെയാണ് സോംബി ഡ്രഗ് (Zombie Drug) എന്ന് വിളിക്കുന്നത്. ഇതിനെ 'ട്രാൻക്' (Tranq) എന്നും വിളിക്കാറുണ്ട്. മനുഷ്യർക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്ത, മൃഗചികിത്സയിൽ (പ്രധാനമായും കുതിരകളെയും കന്നുകാലികളെയും) മയക്കാനായി ഉപയോഗിക്കുന്ന സെഡേറ്റീവ് ആണിത്.
ഈ മരുന്ന് ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ ഭീകരമായ മുറിവുകളും വ്രണങ്ങളും ഉണ്ടാകുന്നു. ഇത് ചർമ്മത്തിലെ കോശങ്ങൾ ചീഞ്ഞഴുകാൻ (Skin Necrosis) കാരണമാകും. ഈ മുറിവുകൾ കണ്ട് ഭയന്നാണ് ഇതിനെ സോംബി ഡ്രഗ് എന്ന് വിളിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ കൈകാലുകൾ മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. ഇത് ഉപയോഗിക്കുന്നവർക്ക് ബോധം നഷ്ടപ്പെടുകയും മയക്കത്തിലാവുകയും ചെയ്യുന്നു. അവർ നിൽക്കുന്ന നിൽപിൽ തന്നെ അനങ്ങാതെ മണിക്കൂറുകളോളം കഴിയുന്നത് കണ്ടാൽ സിനിമകളിലെ സോമ്പികളെപ്പോലെ തോന്നിപ്പിക്കും. ശ്വസനപ്രക്രിയ വളരെ മന്ദഗതിയിലാക്കും.
Is 'zombie drug' behind it? Debate heats up as video goes viral

































