തിരുവനന്തപുരം : ( www.truevisionnews.com ) നിരന്തരമായി പൊതുപ്രവർത്തകരെയും ജനങ്ങളെയും ആക്ഷേപിക്കുകയാണ് സുരേഷ് ഗോപി ചെയ്യുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സുരേഷ് ഗോപി സിനിമാ നടൻ മാത്രമല്ല. മന്ത്രിയും ജനപ്രതിനിധിയുമാണ്. അദ്ദേഹം ഇപ്പോൾ പിച്ചും പേയും പറയുന്ന അവസ്ഥയിൽ ആണ്.
രാഷ്ട്രീയ എതിരാളികളെ ഊളകൾ എന്നാണ് അദ്ദേഹം പരാമർശിച്ചത്. മാന്യത ഉണ്ടെങ്കിൽ ആ വാക്ക് പിൻവലിക്കണം എന്നും ഒരു പൊതുപ്രവർത്തകന് ചേരുന്ന ഭാഷയല്ല ഉപയോഗിച്ചത് എന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപി പല വേഷങ്ങളാണ് കെട്ടുന്നത്. ഇങ്ങനെ വേഷം കെട്ടുന്ന ഒരു മന്ത്രിയെ രാജ്യം കണ്ടിട്ടില്ല. സിനിമയിൽ വേഷം കെട്ടുന്നത് ആകാം.
രാഷ്ട്രീയത്തിൽ അത് പാടില്ല. താൻ സർവ്വവിജ്ഞാന കോശം എന്നാണ് സുരേഷ് ഗോപിയുടെ ധാരണ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കരമന കൂടത്തിൽ വീട്ടിലെ ദുരൂഹ മരണത്തിൽ ആർഎസ്എസിനെതിരെ ആരോപണവുമായി സിപിഎം. അവസാനത്തെ അവകാശികളുടെ മരണശേഷം നൂറുകോടിയുടെ വസ്തുക്കൾ വിൽപ്പന നടത്തിയെന്നുെ ആരോപണം. 7.93 സെൻ്റ് ഭൂമി ഇപ്പോൾ ആർഎസ്എസിന്റെ ജില്ലാ കാര്യാലയത്തിൻ്റെ പേരിൽ. 8.10 ലക്ഷം രൂപ വാങ്ങിയാണ് വിൽപ്പനയെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് പറഞ്ഞു.
ഇത്രയും തുക ലഭിച്ചാൽ വസ്തു കിട്ടുമോയെന്ന് ചോദിച്ച അദ്ദേഹം 70 സെൻ്റോളം ഭൂമി ആർഎസ്എസിന്റെ അധീനതയിലാണെന്നും പറഞ്ഞു. അവിടെയാണ് മോഹൻ ഭാഗവത്തിൻ്റെ പരിപാടി നടന്നത്. മരണത്തിന് ശേഷമുണ്ടായ ഭൂമി ഇടപാടിൽ ആർഎസ്എസിന്റെ പങ്ക് വെളിപ്പെടണമെന്നും ആവശ്യം. തലസ്ഥാനത്ത് ബിജെപി, ആർഎസ്എസ് നേതാക്കൾ മാഫിയാ സംഘങ്ങളുമായി കൂട്ടുകൂടുന്നുവെന്നും ആരോപണം.
minister v sivankutty against suresh gopi

































