കോഴിക്കോട്: ( www.truevisionnews.com ) ജമാ അത്തെ ഇസ്ലാമിയുമായിമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാണണമെന്ന് അവർ ആവശ്യപ്പെട്ടതു പ്രകാരമാണ് കണ്ടത്. സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാൻ വന്നു.
അന്ന് അവരെ മുഖത്ത് നോക്കി വർഗ്ഗീയ വാദികളെന്ന് താൻ വിളിച്ചു. എകെജി സെൻ്ററിലായിരുന്നു കൂടിക്കാഴ്ച. ആരും ജമാ അത്തെ ഇസ്ലാമിയെ ശുദ്ധീകരിക്കാൻ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ.
1992 ൽ കോൺഗ്രസ് സർക്കാരിന് ജമാ അത്തെ ഇസ്ലാമിയെ നിരോധിക്കേണ്ടി വന്നു. ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ൽ ജമാ അത്തെ ഇസ്ലാമി എൽഡിഎഫിന് ചെയ്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വർഗ്ഗീയ സംഘടനയെന്ന് യുഡിഎഫ് സർക്കാർ സത്യവാങ്മൂലം നൽകി.
ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എൽഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നല്ല അന്വേഷണമാണ് നടക്കുന്നത്. ഹൈക്കോടതി തന്നെ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി ആരെയും സംരക്ഷിക്കില്ല. അന്വേഷണത്തിന് ഇഡി വരേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണ്. സമയവും സ്ഥലവും തീരുമാനിച്ചാൽ മതി. അതിദാരിദ്ര്യ മുക്തി സംബന്ധിച്ച് എൻകെ പ്രേമചന്ദ്രൻ പാർലമെൻ്റിൽ ഉന്നയിച്ച ചോദ്യം യുഡിഎഫിൻ്റെ കുബുദ്ധിയാണ്. ഇക്കാര്യത്തിൽ വേണുഗോപാലിനെ പോലുള്ളവർ മറുപടി പറയണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയ പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Chief Minister Pinarayi Vijayan confirms meeting with Jamaat-e-Islami



























