ലോട്ടറിയടിക്കുന്നവർ ഭാഗ്യമുള്ളവരാണ് എന്ന് പറയാറുണ്ട്. പ്രത്യേകിച്ച് അധ്വാനം ഒന്നുമില്ലാതെ ഒരു വലിയ തുക കയ്യിൽ കിട്ടുന്നത് തന്നെ കാരണം. എന്തായാലും, 10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികൾ ഇപ്പോൾ നിയമയുദ്ധത്തിൽ എത്തി നിൽക്കുകയാണ്. 39 -കാരനായ മൈക്കൽ കാർട്ട്ലിഡ്ജ്, 37 -കാരി ഷാർലറ്റ് കോക്സ് എന്നിവരാണ് ആ ദമ്പതികൾ.
ഷാർലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാൽ, ആ തുക താൻ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാൻ തയ്യാറല്ല എന്നാണ് ഷാർലറ്റ് പറയുന്നത്. തന്റെ പണത്തിൽ പങ്കാളിക്ക് യാതൊരു തരത്തിലുള്ള അവകാശവും ഇല്ലാ എന്നും ഷാർലറ്റ് പറയുന്നു. എന്നാൽ, ആ സമ്മാനം ലഭിച്ച സ്ക്രാച്ച്‍കാർഡ് വാങ്ങിയത് തന്റെ പണം കൊണ്ടാണ് അതിനാൽ തനിക്കും ആ തുകയിൽ പകുതിക്ക് അവകാശമുണ്ട് എന്നാണ് മൈക്കൽ പറയുന്നത്.
എന്നാൽ, നാഷണൽ ലോട്ടറി ഓർഗനൈസേഷൻ ഷാർലറ്റിന്റെ പക്ഷത്താണ്. ആ ലോട്ടറി അവളുടെ പേരിലാണ് ഉള്ളത് എന്നും സമ്മാനമടിച്ചാൽ അതിന് വേറെ ആരെങ്കിലും അവകാശികളുണ്ട് എന്ന് എഗ്രിമെന്റിലൊന്നും പറഞ്ഞിട്ടില്ല എന്നുമാണ് ഓർഗനൈസേഷൻ പറയുന്നത്. അതിനാൽ, തുക മൊത്തം ഷാർലറ്റിന്റെ അവകാശമാണ് എന്നും പറയുന്നു.
എന്നാൽ, മൈക്കൽ പറയുന്നത് മൂന്നുമാസമായി താനും ഷാർലറ്റും ഒരുമിച്ച് താമസിക്കുകയാണ്. സ്ക്രാച്ച്‍കാർഡ് വാങ്ങാൻ അവളുടെ കയ്യിൽ കാശില്ലായിരുന്നു. അത് പറഞ്ഞപ്പോൾ താനാണ് ആ തുക അടച്ചത്. അതിനാൽ തന്റെ തുകയ്ക്ക് വാങ്ങിയ കാർഡിൽ സമ്മാനമടിച്ചതിനാൽ അതിൽ പകുതി തനിക്കും കൂടി അവകാശപ്പെട്ടതാണ് എന്നാണ്.
ആദ്യം ഷാർലറ്റും മൈക്കലും ഈ തുകയ്ക്ക് വീടും കാറും ഒക്കെ വാങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പിന്നാലെയാണ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായത്. ഷാർലറ്റ് പറയുന്നത് താൻ തനിച്ചാണ് ടിക്കറ്റ് വാങ്ങിയത് ആരും സഹായിച്ചിട്ടില്ല എന്നാണ്. ലോട്ടറി ഓർഗനൈസേഷൻ പറയുന്നത്, ആരുടെ പേരാണ് കാർഡ് എടുക്കുമ്പോൾ രജിസ്റ്റർ ചെയ്തത് അവർ മാത്രമാണ് സമ്മാനത്തിന് അവകാശി എന്നാണ്. എന്തായാലും, ലോട്ടറി അടിച്ചതോടെ രണ്ടാളുടെയും പ്രേമം പൊളിഞ്ഞെന്നാണ് പറയുന്നത്.
#woman #wins #10 #crore #lottery #not #ready #share #amount #with #partner