---
title: "ഇത് പോലൊരു ചിത്രം ഇനി എനിക്ക് വേണ്ട; കല്യാണി പ്രിയദര്‍ശന്‍"
english_title: "I do not want a movie   like this anymore; Kalyani Priyadarshan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13681/i-do-not-want-a-movie-like-this-anymore-kalyani-priyadarshan"
published_at: "2021-11-30T18:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a623f42c6f4_kalyani.jpg"
keywords: []
---

# ഇത് പോലൊരു ചിത്രം ഇനി എനിക്ക് വേണ്ട; കല്യാണി പ്രിയദര്‍ശന്‍

> **Lead Summary:** മാനാട് എന്ന ചിത്രം മികച്ച വിജയം നേടിയ സന്തോഷത്തിലാണ് കല്യാണി പ്രിയദര്‍ശന്‍. ചിമ്പു നായകനായി എത്തിയ ചിത്രം ഒത്തിരി വെല്ലുവിളകള്‍ നേരിട്ടാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് കിട്ടുന്നത്. കല്യാണിയുടെ സീതാലക്ഷ്മി എന്ന കഥാപാത്രവും പ്രശംസ നേടുന്നു.

## Article Content

മാനാട് എന്ന ചിത്രം മികച്ച വിജയം നേടിയ സന്തോഷത്തിലാണ് കല്യാണി പ്രിയദര്‍ശന്‍. ചിമ്പു നായകനായി എത്തിയ ചിത്രം ഒത്തിരി വെല്ലുവിളകള്‍ നേരിട്ടാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് കിട്ടുന്നത്. കല്യാണിയുടെ സീതാലക്ഷ്മി എന്ന കഥാപാത്രവും പ്രശംസ നേടുന്നു.

അടുത്തത് മരക്കാര്‍ ആണ്. ഡിസംബര്‍ 2 ന് റിലീസ് ചെയ്യുന്ന മരക്കാര്‍ എന്ന ചിത്രം കല്യാണിയെ സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ ആണ്. ഇനി ഇതുപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് ഒരു അഭിമുഖത്തില്‍ ഇപ്പോള്‍ കല്യാണി പറഞ്ഞിരിയ്ക്കുന്നത്.

അച്ഛന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമായതുകൊണ്ടാണ് കല്യാണി അങ്ങനെ പറഞ്ഞത്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കുന്നവരെയെല്ലാം ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കാണുന്നതാണ്. അവരെ സംബന്ധിച്ച് ഞാനിപ്പോഴും കൊച്ചു കുട്ടിയാണ്.

എന്നാല്‍ അച്ഛനെ സംബന്ധിച്ച് ഞാന്‍, മകളാണ് എന്ന പ്രത്യേക പരിഗണന അവിടെയില്ല. അച്ഛന്റെ സിനിമ ആയതുകൊണ്ട് എനിക്കും പേടി ഉണ്ടായിരുന്നു. രണ്ട് ഭാഗത്ത് നിന്നുമുള്ള പ്രഷര്‍ താങ്ങാന്‍ പറ്റാതായത് കൊണ്ടാണ് ഇനി ഇതുപോലൊരു സിനിമ ചെയ്യേണ്ട എന്ന് കല്യാണി പറഞ്ഞു പോയത്.

മകളാണ് എന്ന പ്രത്യേക പരിഗണ സെറ്റില്‍ നല്‍കിയില്ല എങ്കിലും അച്ഛനും വളരെ അധികം നേര്‍വസ് ആയിരുന്നു. അച്ഛന്റെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്ത് ആണ്. കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം അച്ഛനോടൊപ്പം ഉണ്ട്. ഷോട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'കല്യാണിയുടെ ഷോട്ട് എടുക്കുമ്പോഴാണ് ആദ്യമായി പ്രിയന്‍ സര്‍ ആരും കാണാതെ പ്രാര്‍ത്ഥിയ്ക്കുന്നത് കണ്ടത്.

അടുത്ത് നിന്നത് കൊണ്ട് മാത്രമാണ് എന്റെ ശ്രദ്ധയില്‍ അത് പെട്ടത്' എന്ന്. സത്യത്തില്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സമ്മര്‍ദ്ദവും ഉണ്ടായിരുന്നു പേടിയും ഉണ്ടായിരുന്നു ​.

അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത് കാണാന്‍ തന്നെ രസമാണ്. സെറ്റില്‍ എല്ലാവരുമായും നല്ല സൗഹൃദമായിരിയ്ക്കും. വളരെ ആസ്വദിച്ചാണ് അച്ഛന്‍ സിനിമ സംവിധാനം ചെയ്യുന്നത്. അച്ഛന്‍ ചെയ്യുന്നത് പോലെ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ ചെയ്യണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.

പക്ഷെ അതിപ്പോള്‍ ഒന്നുമില്ല. ഒരു സിനിമ എങ്കിലും ഞാന്‍ സംവിധാനം ചെയ്യും. പക്ഷെ എനിക്ക് ആവശ്യത്തിന് പരിചയവും പരിശീലനവും ഇനിയും വേണം.

അച്ഛന്റെ സിനിമാ സെറ്റ് പോലെയായിരുന്നു എന്നെ സംബന്ധിച്ച് ഹൃദയം. വളരെ സ്‌പെഷ്യലാണ് എനിക്ക് ആ ചിത്രം. സെറ്റില്‍ എല്ലാവരും എന്റെ സുഹൃത്തുക്കളായിരുന്നു. ആദ്യമായിട്ടാണ് സെറ്റില്‍ എല്ലാവരുടെയും പേരും അറിഞ്ഞ്, എല്ലാവരോടും ഇടപഴകി ഞാന്‍ അഭിനയിക്കുന്നത്.

എപ്പോഴും എല്ലാവരും ഒരുമിച്ച് ഉണ്ടാവും. ആ ഒരു ബോണ്ടിങും കെമിസ്ട്രിയും സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം- കല്യാണി പറഞ്ഞു.

ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് തോന്നിയത്, സിനിമയിലേക്ക് വരാന്‍ വൈകിയതാണ് എന്ന് കല്യാണി പറയുന്നു. സിനിമയാണ് എന്റെ അത്യന്തമായ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ ശേഷവും, സിനിമയിലെ ഏത് മേഖലയിലേക്ക് കടക്കണം എന്നത് എനിക്ക് അപ്പോഴും കണ്‍ഫ്യൂഷനായിരുന്നു.

അത് കാരണം പിന്നെയും ഒരുപാട് വൈകി. എനിക്ക് തോന്നുന്നു, കുറച്ച് കൂടെ നേരത്തെ സിനിമയിലേക്ക് ഇറങ്ങിയിരുന്നുവെങ്കില്‍ കുറച്ചുകൂടെ നന്നായിരുന്നു എന്ന്.

അച്ഛനും അമ്മയും സിനിമയില്‍ ആയതുകൊണ്ടോ, ഒരുപാട് പണം ഉള്ളത് കൊണ്ടോ ആര്‍ക്കും സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ഒരു പക്ഷെ പാരമ്പര്യം ഉണ്ട് എന്ന കാരണത്താല്‍ ആദ്യത്തെ ചിത്രം ഒരുപാട് അലച്ചിലുകള്‍ ഇല്ലാതെ കിട്ടിയേക്കാം.

എന്നാല്‍ തുടര്‍ന്ന് നില നില്‍ക്കണമെങ്കില്‍ ഓഡിയന്‍സ് തന്നെ വിചാരിക്കണം. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ മാത്രമേ സിനിമാ താരങ്ങള്‍ക്ക് ജീവിതം ഉള്ളൂ- കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/13681/i-do-not-want-a-movie-like-this-anymore-kalyani-priyadarshan)